പ്രിന്‍സിപ്പലിനെതിരെ കൂട്ടപരാതി; 50 വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം; അധ്യാപികയും കൂട്ടുനിന്നതായി സൂചന

ചണ്ഡീഗഢ്: സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി അന്‍പതോളം വിദ്യാര്‍ഥിനികള്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പരാതി കിട്ടിയിട്ടും ജിന്ദ് പോലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ഹരിയാന വനിതാ കമ്മീഷന്‍ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു. കുറ്റകൃത്യത്തിന് ഒരു അധ്യാപികയും കൂട്ടുനിന്നതായി വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു.

‘വിദ്യാര്‍ഥിനികളില്‍ നിന്ന് രേഖാമൂലം 60 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 50 എണ്ണം ലൈംഗികാതിക്രമ പരാതികളാണ്. പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതായി തങ്ങള്‍ക്ക് ആറിയാമെന്നാണ് ബാക്കി 10 പരാതിയിലുള്ളത്. സെപ്റ്റംബര്‍ 14ന് ചില വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും ഒക്ടോബര്‍ 30നാണ് പോലീസ് നടപടിയെടുത്തതെന്നും അവര്‍ അറിയിച്ചു.

ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പ്രിന്‍സിപ്പല്‍ ഉപദ്രവിച്ചതെന്നാണ് ആരോപണം. പരാതിക്കാരെല്ലാം പ്രായപൂര്‍ത്തിയാവാത്തവരാണ്. സെപ്റ്റംബര്‍ 13-ന് വിദ്യാര്‍ഥിനികളുടെ പരാതി കമ്മീഷന് ലഭിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഈ പരാതികള്‍ പൊലീസിന് കൈമാറി. എന്നാല്‍ ഒക്ടോബര്‍ 29 വരെ നടപടിയൊന്നുമുണ്ടായില്ല.തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ കമീഷനെ വീണ്ടും സമീപിച്ചു. പോലീസ് സൂപ്രണ്ടുമായി കമീഷന്‍ ബന്ധപ്പെട്ടതോടെയാണ് പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വിദ്യാര്‍ഥിനികളെ ഫോണില്‍ വിളിച്ചതിനും സന്ദേശങ്ങള്‍ അയച്ചതിനും പ്രിന്‍സിപ്പലിനെതിരെ തെളിവുണ്ട്. ഇയാള്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ രഹസ്യമായി കൈവശംവെച്ചിട്ടുണ്ട്. ജോലിചെയ്തിരുന്ന മറ്റ് രണ്ട് സ്‌കൂളുകളിലും ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ട്. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില പെണ്‍കുട്ടികളെ അജ്ഞാതര്‍ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഹരിയാന ഡി.ജി.പിയോടും ജിന്ദ് പോലീസ് സൂപ്രണ്ടിനോടും പ്രതിയെ ഉടന്‍ പിടികൂടണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, വനിതാകമീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

 

Top