ഛത്തീസ്ഗഢിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

 ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. 14 ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. ബിജാപുർ സുക്മ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

മാവോയിസ്റ്റ് സാന്നിധ്യം വർധിച്ചുവരുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ പശ്ചാത്തലത്തിൽ ബിജാപുർ സുക്മ അതിർത്തിയിൽ സൈന്യം താത്കാലികമായി ക്യാമ്പ് തുറന്നിരുന്നു. ഇവിടെ പട്രോളിങ് നടത്തിവരുന്നതിനിടെയാണ് മാവോവാദികളുടെ വെടിവെപ്പ് ഉണ്ടായത്. കോബ്ര, എസ്.ടി.എഫ്, ഡി.ആർ.ജി. സേനകൾ സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്ത് മാവോവാദികളുടെ സാന്നിധ്യം കൂടുതലാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ക്യാമ്പ് സ്ഥാപിച്ച് പരിശോധന നടത്തിയത്. പരിക്കേറ്റ 14 പേർ റായ്പുരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Top