ബംഗളുരു: സവര്‍ക്കറുടെ പോസ്റ്ററിനെച്ചൊല്ലി കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിൽ ശിവമോഗയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി നല്‍കിയ പത്ര പരസ്യത്തില്‍ നെഹ്‌റുവിനെ ഒഴിവാക്കി ‘വിപ്ലവകാരി സവര്‍ക്കര്‍’ എന്ന പേര് നല്‍കി വി ഡി സവര്‍ക്കറുടെ ഫോട്ടോ കര്‍ണാടക സര്‍ക്കാര്‍ ഉപയോഗിച്ചതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.
ശിവമോഗയിലെ പല മേഖലയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സവര്‍ക്കറുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം നടക്കുന്നതെന്ന് കരുതുന്നതെന്ന് ആഭ്യന്തര മന്ത്രിയും സ്ഥിരീകരിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയാണ് കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുത്വ ആശയപ്രചാരകന്‍ സവര്‍ക്കറുടെ ഫോട്ടോ ഉപയോഗിച്ചത്. ‘വിനായക് ദാമോദര്‍ സവര്‍ക്കര്‍ വിപ്ലവകരമായ മാര്‍ഗങ്ങളിലൂടെ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടണമെന്ന് വാദിക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാറില്‍ തടവിലാക്കപ്പെടുകയും ഒട്ടേറെ പീഡനത്തിനിരാകുകയും ചെയ്തു’ എന്നാണ് സവര്‍ക്കറുടെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്.