കേരളവര്‍മയിലെ തെരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആര്‍ ബിന്ദുവിന്റെ വസതിയിലേക്കുള്ള KSU മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ തിരുവനന്തപുരത്തെ വസതിയിലേക്കുള്ള കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം.

അതേസമയം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊടിക്കുന്നില്‍ സുരേഷ് എം.പി നാരങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെ.എസ്.യുവിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവിടാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ചെയര്‍മാനായി എസ്.എഫ്.ഐയുടെ അനിരുദ്ധ് സത്യപ്രതിജ്ഞ ചെയ്താലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു. കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ചാണ് കെ.എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

റീ കൗണ്ടിങ്ങ് നടത്തിയത് മാനേജറുടേ നിര്‍ദേശപ്രകാരമാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ശ്രീക്കുട്ടന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹരജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ട്. എന്നാല്‍ മതിയായ രേഖകളില്ലാതെ ഇടക്കാല ഉത്തരവിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

Top