പാക്ക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം; നിരവധി സൈനീകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

pak_afghan

ഇസ്ലമാബാദ്‌:പാക്ക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി വിവരം.വടക്കന്‍ പ്രവിശ്യയായ ഖോസ്റ്റ് മേഖലയിലെ സസൈ മൈതാന്‍ അതിര്‍ത്തിയിലാണ് സംഭവം.

കൊല്ലപ്പെട്ടവരില്‍ ഒരു പോലീസുകാരനും, ഒരു പ്രദേശവാസിയും ഉള്‍പ്പെടുന്നു. പാക്ക് അതിര്‍ത്തിയില്‍ ജനക്കൂട്ടത്തിനു നേരെ പാക്കിസ്ഥാന്‍ വെടിവെച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് അഫ്ഗാന്‍ പൊലീസ് മേധാവി പറഞ്ഞു. ദുഗന്ത് ലൈനില്‍ പാകിസ്ഥാന്റെ പാരാമിലിറ്ററി ഫ്രോണ്ടിയര്‍ കോര്‍പ്സുമായാണ് ഏറ്റുമുട്ടലുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് രണ്ട് പാകിസ്ഥാന്‍ സൈനികരെ അറസ്റ്റ് ചെയ്തതായി അഫ്ഗാന്‍ പൊലീസ് മേധാവി കേണല്‍ അബ്ദുല്‍ ഹനാന്‍ പറഞ്ഞു.

ഏകദേശം 2,600 കിലോമീറ്ററോളമാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിര്‍ത്തി പങ്കിടുന്നത്. ഇരുരാജ്യങ്ങളിലെയും അനധികൃത കുടിയേറ്റങ്ങള്‍ തടയുന്നതിനായി ശക്തമായ വേലി കെട്ടിപ്പടുക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം ആരംഭിച്ചിരുന്നു. കര്‍ശനമായി വിലക്കിയിട്ടും ജനങ്ങള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പാക്ക് സൈന്യം പ്രതികരിച്ചത്. തൊട്ടു പിന്നാലെ അഫ്ഗാന്‍ സൈന്യം പ്രതികരിക്കുകയായിരുന്നു.

അതേസമയം അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രദേശമായ കുനറില്‍ വ്യോമാക്രമണം നടത്തിയെന്നും ഷെല്ലാക്രമണം ഉണ്ടായതായും അഫ്ഗാനിസ്ഥാന്‍ ആരോപിച്ചിരുന്നു. പാക്ക് ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Top