ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: 13 പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്നൗപാല്‍ ജില്ലയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തില്‍ ഉച്ചയോടെയാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഉച്ചയോടെയാണ് സംഘര്‍ഷത്തെക്കുറിച്ച് വിവരം ലഭിച്ചത്. പ്രദേശത്ത് നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയായിരുന്നു സുരക്ഷാ സേനയുടെ സാന്നിധ്യമുള്ളത്. സൈന്യം ഗ്രാമത്തിലെത്തി തെരച്ചില്‍ ആരംഭിച്ചു. പരിശോധനയില്‍ ലെയ്തു ഗ്രാമത്തില്‍ നിന്ന് 13 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹത്തിന് സമീപം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുരക്ഷാസേന അറിയിച്ചു.

മരിച്ചവര്‍ ലെയ്തു മേഖലയില്‍ നിന്നുള്ളവരല്ല. മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ സ്ഥിരീകരിച്ചിട്ടില്ല. മണിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ഏഴ് മാസമായി ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ചയാന്‍ സര്‍ക്കാര്‍ ഈ നിരോധനം പിന്‍വലിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ അക്രമസംഭവം.

Top