യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, പീരുമേട് എംഎല്‍എയുടെ പേര് വാഴ സോമന്‍ എന്നാക്കണം ;രാഹുല്‍ മാങ്കൂട്ടത്തില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് സ്റ്റേഷനിലേക്കുള്ള മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ ബാരിക്കേട് മറികടക്കാനുള്ള ശ്രമത്തിനിടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കവും സംഘര്‍ഷത്തിലേക്കെത്തിച്ചു.

പീരുമേട് എംഎല്‍എയുടെ പേര് വാഴ സോമന്‍ എന്നാക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എംഎല്‍എയില്‍ നിന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്. പിണറായിയുടെ ജീവന്‍ രക്ഷാ സ്‌ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി സഖാവ് അര്‍ജുനനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിപ്രായപ്പെട്ടു. മുളകൊണ്ടുള്ള ലാത്തികൊണ്ടടിച്ചാല്‍ പെന്‍ഷന്‍ വാങ്ങില്ല. മുള ലാത്തി ഉപേക്ഷിച്ചിട്ട് കാലങ്ങളായി. പൊലീസ് മാനുവല്‍ വായിച്ച് പഠിക്കണം. പിണറായി വിജയന്റെ ഭൂതകാലത്തിന്റെ അഭ്യാസങ്ങള്‍ ഛര്‍ദ്ദിച്ചു വെക്കാന്‍ വേണ്ടിയാണ് നവകേരള സദസ്സ്. പിണറായി വിജയന്റെ വര്‍ത്തമാനം ഇപ്പോള്‍ റിട്ടയേഡ് ഗുണ്ടയെ പോലെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Top