വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയില്‍

കല്‍പറ്റ: വയനാട് തലപ്പുഴ പേരിയയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. വയനാട് പെരിയ ചപ്പാരം കോളനിയിലാണ് ഏറ്റമുട്ടലുണ്ടായത്. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്ന് സൂചന. രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ക്ക് വെടിയേറ്റെന്നും പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. വനാതിര്‍ത്തികളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. മൊബൈല്‍ ചാര്‍ജ് ചെയ്തു, ഭക്ഷണം കഴിക്കാന്‍ കാത്തിരുന്നു. തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ പൊലീസിന് നേരെയും വെടിവെച്ചു.

നാലംഗസംഘത്തിലെ രണ്ട് പേര്‍ ഓടിമാറി. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയവരില്‍ ഒരാള്‍ക്ക് വെടിയേറ്റതായി പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ചപ്പാരം കോളനിയില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. വെടിയേറ്റ ആള്‍ ചികിത്സക്കെത്തിയാല്‍ പിടികൂടുകയാണ് ലക്ഷ്യം. കണ്ണൂര്‍ വയനാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top