മഹാരാഷ്ട്രയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍: 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. 36 ലക്ഷം രൂപയോളം പാരിതോഷികമായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നും അധികൃതര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെലങ്കാനയില്‍ നിന്ന് ചില നക്‌സലൈറ്റുകള്‍ പ്രണ്‍ഹിത നദി കടന്ന് ഗഡ്ചിരോളിയിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗഡ്ചിരോളി പൊലീസിന്റെ സ്പെഷ്യല്‍ കോംബാറ്റ് യൂണിറ്റ് സി-60, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന്റെ ക്വിക്ക് ആക്ഷന്‍ ടീമും സംയുക്തമായി പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു.

റേപ്പന്‍പള്ളിക്കടുത്തുള്ള കൊളമര്‍ക മലനിരകളില്‍ സി-60 യൂണിറ്റ് സംഘങ്ങളിലൊന്ന് തെരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു. വെടിവയ്പ്പ് അവസാനിച്ചതിന് ശേഷം പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് നാല് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Top