ഗവർണ്ണർ – കേരള സർക്കാർ ഭിന്നതയിൽ വെട്ടിലാകാൻ പോകുന്നത് ഗവർണ്ണർ . . .

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്  ഗവര്‍ണ്ണറുടെ അധികാരം പരിമിതമാണ്. ഈ യാഥാര്‍ത്ഥും കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും തിരിച്ചറിയണം. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ അതായത് സംഘ പരിവാര്‍ ‘അജണ്ട’ ഗവര്‍ണ്ണര്‍മാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറെ മുന്‍ നിര്‍ത്തി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ ബി.ജെ.പി നേതൃത്വം ശ്രമിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് തമിഴ് നാട് സര്‍ക്കാര്‍ പോയത്. സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗവര്‍ണ്ണര്‍ക്കുള്ള അധികാരമാണ് ഒറ്റ ബില്ലിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നത്.ഇതേ പാതയില്‍ തന്നെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറും ഇപ്പോള്‍ പോകുന്നത്. കേരള ഗവര്‍ണ്ണറുടെ നടപടിയെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് നേതൃത്വം  ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്. കേന്ദ്ര ഏജന്‍സികളെയും ഗവര്‍ണ്ണറുമാരെയും മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇടപെടുന്നത്. അതിന് ചൂണ്ടിക്കാട്ടാന്‍ നിരവധി ഉദാഹരണങ്ങളും ഉണ്ട്. ഫെഡറല്‍ സംവിധാനം നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് കേന്ദ്ര നീക്കത്തെ സംസ്ഥാനങ്ങള്‍ ചെറുക്കുന്നത്. തമിഴ് നാട് ഉള്‍പ്പെടെ നടത്തിയതും അതാണ്. ഈ പാതയില്‍ തന്നെയാണ് കേരളവും സഞ്ചരിക്കുന്നത്.

ആരിഫ് മുഹമ്മദ് ഖാന്‍ ഇവിടെ നടത്തുന്നത്  ഒരു ഗവര്‍ണ്ണറുടെ അന്തസ്സിനു ചേര്‍ന്ന പ്രവര്‍ത്തിയല്ല. പരിവാര്‍ നേതൃത്വത്തെ പ്രീതിപ്പെടുത്താനും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനും രണ്ടാംകിട ഏര്‍പ്പാടാണ് അദ്ദേഹം നടത്തുന്നത്. കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നുവിളിച്ചതും  ഇതിന്റെ ഭാഗമാണ്. അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്ത പ്രതികരണമാണിത്. എന്ത് ക്രിമിനല്‍ കുറ്റമാണ് വിസി ചെയ്തത് എന്നതിന് മറുപടി പറയാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. ഒരു ഗവര്‍ണ്ണര്‍ക്കും ഇത്രയും പക പാടില്ല. താന്‍ പറയുന്ന എന്തും അനുസരിച്ചു കൊള്ളണമെന്ന് പറഞ്ഞാല്‍  അതു നടപ്പാക്കാന്‍ കേരളം എന്നത്  ആരിഫ് മുഹമ്മദ് ഖാന്റെ തറവാട്ട് സ്വത്തല്ല. ഇവിടെ ഒരു ജനാധിപത്യ ഭരണകൂടമുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടമാണത്. കേന്ദ്ര സര്‍ക്കാര്‍ കെട്ടിയിറക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ അതിനും മീതെ സൂപ്പര്‍ പവറാകാന്‍ ശ്രമിച്ചാല്‍ സ്വയം പരിഹാസ കഥാപാത്രമായാണ് മാറുക. അതും ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വിസി. അതിനാകട്ടെ  അദ്ദേഹത്തിന് അധികാരവുമുണ്ട്. ഇതിന്  നിയമപരമായും മാന്യമായും മറുപടി പറയുന്നതിന് പകരം, തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത്  എന്തായാലും ഗവര്‍ണര്‍ പദവിക്ക് യോജിച്ചതല്ല.

തന്നെ കായികമായി ആക്രമിക്കാന്‍ വി.സി. ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവും ഗവര്‍ണ്ണര്‍ നടത്തിയിട്ടുണ്ട്. വി.സിയോടുള്ള പക മൂലം, ‘എന്തും പറയാം’ എന്ന മാനസികാവസ്ഥയിലേക്കാണ്  ഗവര്‍ണ്ണറെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. ഇത് അപകടകരമായ നീക്കമാണ്. ഇതിനു പിന്നില്‍ വ്യക്തമായ ‘തിരക്കഥ’ തന്നെയുണ്ട്. അതും  രാഷ്ട്രീയ കേരളം തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണ്ണറെ പ്രകോപിപ്പിച്ച, പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത എന്താണെന്നത് നമുക്കൊന്ന് പരിശോധിക്കാം. ഇക്കാര്യത്തില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരാവകാശ രേഖയും ഗവര്‍ണ്ണറുടെ വാദങ്ങളെ പൊളിച്ചടുക്കുന്നതാണ്. മുഖ്യധാരാ മാധ്യമങ്ങളും പ്രതിപക്ഷവും, ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന ഈ വിവരാവകാശ രേഖ മുന്‍ നിര്‍ത്തി, സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണിപ്പോള്‍ നടക്കുന്നത്.

കണ്ണുര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന്  പ്രിയ വര്‍ഗീസിനേക്കാള്‍ യോഗ്യത ജോസഫ് സ്‌ക്കറിയ എന്നയാള്‍ക്കുണ്ടെന്നായിരുന്നുവെന്നും യോഗ്യത സംബന്ധിച്ച അക്കാദമിക മാനദണ്ഡങ്ങളില്‍ പ്രിയയേക്കാള്‍ മികച്ച റെക്കോഡാണ് ജോസഫ് സ്‌ക്കറിയക്കുള്ളതെന്നും ആയിരുന്നു  മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചു വിട്ടിരുന്നത്. ഇതു തന്നെയാണ് ഗവര്‍ണ്ണറുടെയും വാദം. ഈ നിലപാടാണിപ്പോള്‍ വിവരാവകാശ രേഖ പുറത്തു വന്നതോടെ പൊളിഞ്ഞിരിക്കുന്നത്. പുറത്തു വന്ന രേഖ പ്രകാരം കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്ന യുജിസി നെറ്റ് ,അതായത്, നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ഇല്ലാത്ത ആളാണ് ജോസഫ് സ്‌കറിയ എന്നാണ് വ്യക്തമാകുന്നത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി കോളേജ് അധ്യാപനത്തിലേക്കെത്താന്‍ താല്‍പര്യമുള്ളവര്‍  പ്രഥമ പരിഗണന നല്‍കുന്ന യോഗ്യത പരീക്ഷയാണ് നെറ്റ്.

കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നെറ്റ് യോഗ്യത ഇല്ലാത്ത ഒരേ ഒരാളും ജോസഫ് സ്‌കറിയ മാത്രമാണ്. 1991ലാണ് കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി യുജിസി നെറ്റ് ഏര്‍പ്പെടുത്തുന്നത്. ജോസഫ് സ്‌കറിയ മലയാളത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നത് 1992ലാണ്. സ്വഭാവികമായും, രാജ്യത്ത് പൊതുവില്‍ നടക്കുന്ന യോഗ്യത പരീക്ഷ എന്തുകൊണ്ട് അദ്ദേഹത്തിന് അപ്രാപ്യമായി എന്നൊരു ചോദ്യമാണ് സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

അക്കാദമിക രംഗത്തെ മറ്റ് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ജോസഫ് സ്‌കറിയയ്ക്ക് ബിരുദത്തിന് 52 ശതമാനം മാര്‍ക്കാണുള്ളത്. എന്നാല്‍, ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരില്‍ ബിരുദത്തിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കുന്നത് പ്രിയ വര്‍ഗീസാണ്. 70 ശതമാനം മാര്‍ക്കാണ് പ്രിയ വര്‍ഗീസിനുള്ളത്. മുഴുവന്‍ അപേക്ഷരുടെയും ബിരുദ മാര്‍ക്ക് പരിശോധിച്ചാല്‍ ഏറ്റവും കുറവ് മാര്‍ക്കുള്ളതും ഇതേ ജോസഫ് സ്‌കറിയക്കാണ്. ബിരുദാനന്തര ബിരുദത്തില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളത്. അതിലൊരാള്‍ പ്രിയ വര്‍ഗീസും മറ്റൊരാള്‍ ഗണേഷുമാണ്.

ഇന്റര്‍വ്യുവിലേക്ക് പരിഗണിക്കുന്നതിന് ഏറ്റവും കുറഞ്ഞ മാര്‍ക്ക് അതായത്, കട്ട് ഓഫായി പരിഗണിക്കുന്നത് ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കാണ്. ജോസഫ് സ്‌കറിയയിക്ക് ബിരുദാനന്തര ബിരുദത്തിലുള്ളത് 55 ശതമാനം മാര്‍ക്കാണ്. ഉദ്യേഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകിരിച്ചിട്ടുള്ള ജേര്‍ണലുകളുടെ അംഗീകാരം, ഇവ സംബന്ധിച്ച് സ്‌ക്രീനിംഗ് കമ്മിറ്റിയോ സെലക്ഷന്‍ കമ്മിറ്റിയോ പ്രത്യേകം രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്നും, വിവരാവകാശ രേഖയില്‍ വ്യക്തമായി എടുത്ത് പറഞ്ഞിട്ടുണ്ട്.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖ പരീക്ഷയില്‍ രണ്ടാമതെത്തിയ വ്യക്തിക്ക് റിസേര്‍ച്ച് സ്‌ക്കോര്‍ 651 ഉണ്ടെന്നതാണ്, മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്ന മറ്റൊരു പ്രശ്‌നം. ഈ റിസേര്‍ച്ച് സ്‌ക്കോര്‍ യൂണിവേഴ്‌സിറ്റി വെരിഫൈ ചെയ്ത സ്‌ക്കോറല്ലന്നത്  വാര്‍ത്ത നല്‍കുന്നതിനു മുന്‍പേ മാധ്യമങ്ങള്‍ തിരിച്ചറിയണമായിരുന്നു. ഇതെല്ലാം തന്നെ
ഉദ്യോഗാര്‍ത്ഥികള്‍ ക്ലെയിം ചെയ്ത സ്‌ക്കോര്‍ മാത്രമാണ് എന്നതാണ് വസ്തുത.

പിയര്‍ റിവ്യൂഡ്/യുജിസി കെയര്‍ ലിസ്റ്റഡ് അല്ലാത്ത പബ്ലിക്കേഷനുകള്‍ പോലും  പല ഉദ്യോഗാര്‍ത്ഥികളും ഇത്തരത്തില്‍ റിസേര്‍ച്ച് സ്‌ക്കോര്‍ ക്ലെയിം ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ പബ്ലിക്കേഷനുകളുടെ ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടക്കാഞ്ഞതിനാല്‍  ഇത്തരത്തില്‍ ഈ സ്‌ക്കോറുകളുടെ വിലയിരുത്തല്‍ നടന്നിരുന്നുമില്ല. എല്ലാവരും തങ്ങളുടെ റിസേര്‍ച് സ്‌ക്കോറായി അവകാശപ്പെടുന്ന സ്‌ക്കോര്‍ മാത്രമാണ് വിവരവകാശ രേഖ പ്രകാരം ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അത് നടന്നിരുന്നെങ്കില്‍, പലരുടെയും സ്‌ക്കോര്‍ പുറകോട്ടുപോകുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

റിസേര്‍ച്ച് സ്‌ക്കോര്‍ 156 മാത്രമുള്ള വ്യക്തി, എങ്ങനെയാണ് നിയമനത്തിന് അര്‍ഹയാവുക എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ക്ക്, ഇന്റര്‍വ്യൂവിലെ പ്രകടനം മാത്രമാണ് അന്തിമ സെലക്ഷന് മാനദണ്ഡമെന്ന കാര്യം അറിയാഞ്ഞിട്ടൊന്നുമല്ല, അവരുടെ രാഷ്ട്രീയ ‘താല്‍പ്പര്യങ്ങളാണ് ‘ അവരെ കൊണ്ട് ഇതെല്ലാം ചോദിപ്പിക്കുന്നത്. പൊതു സമൂഹത്തില്‍ തെറ്റിധാരണ പടര്‍ത്താനുള്ള ആസൂത്രിത ശ്രമവും, ഇതിനു പിന്നിലുണ്ട്. മിനിമം 75 മാര്‍ക്കാണ് ഇന്റര്‍വ്യൂവിന് ക്ഷണിക്കപ്പെടാനുള്ള കട്ട് ഓഫ്. റിസേര്‍ച്ച് സ്‌ക്കോര്‍ 75 ആയാലും 750 ആയാലും  അതിന് ഇന്റര്‍വ്യൂവില്‍ പ്രത്യേക വെയിറ്റേജ് ഒന്നുമില്ലന്നതും നാം മനസ്സിലാക്കണം.

ഉദ്യോഗാര്‍ത്ഥികളുടെ ഗവേഷണ മികവിന് ഇന്റര്‍വ്യൂ പാനല്‍ മാര്‍ക്കിട്ടതില്‍, പ്രിയാ വര്‍ഗ്ഗീസിന് 6 ഉം രണ്ടാമത്തെത്തിയ വ്യക്തിക്ക് 7 ഉം കിട്ടിയെന്നതാണ്  മറ്റൊരു പ്രശ്‌നമായി ഉയര്‍ത്തിയിരിക്കുന്നത്. അക്കാദമിക്ക് സ്‌ക്കോര്‍ 651 ഉള്ള വ്യക്തിക്ക് 7 ഉം  156 ഉള്ള വ്യക്തിക്ക് 6 ഉം എങ്ങനെ നീതീകരിക്കാനാവുമെന്നതാണ് ചോദ്യം. യുജിസി ചട്ടങ്ങളെ കുറിച്ചുള്ള അജ്ഞതയല്  മറിച്ച് അറിഞ്ഞിട്ടും അറിയാതെ നടിക്കുന്ന കുബുദ്ധിയാണ് ഈ ചോദ്യത്തിനും പിന്നിലുള്ളത്. ഗവേഷണ മികവ് എന്നതിന് എഴുതിയ ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണമല്ല മാനദണ്ഡമാക്കുക. ഇന്റര്‍വ്യൂ പാനലിലെ വിദഗ്ദ്ധര്‍ ഗവേഷണ മേഖയെക്കുറിച്ചും വിഷയത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ അവഗാഹത്തെക്കുറിച്ചും  ഗവേഷണത്തിലെ മൗലികതയെക്കുറിച്ചും  നിലവിലെ വൈജ്ഞാനികോല്‍പ്പാദനത്തിന്  ഗവേഷണം ഏതൊക്കെ രീതിയില്‍ സംഭാവന നല്‍കുന്നു എന്നു തുടങ്ങി ഗവേഷണത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥിക്കുള്ള അറിവ് പരിശോധന നടത്തുന്ന ഘട്ടമാണ് ഇന്റര്‍വ്യൂ.

ഉദ്യോഗാര്‍ത്ഥിയുടെ ഗവേഷണ വിഷയത്തെ സംബന്ധിച്ച ആഴത്തിലുള്ള അറിവുകളും അവരുടെ രീതിശാസ്ത്രപരമായ ധാരണകളും സംവാദപരമായ കഴിവുകളുമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ഗവേഷകന്‍ എന്ന നിലയിലുള്ള ഉദ്യോഗാര്‍ത്ഥിയുടെ വിമര്‍ശനാത്മകമായ ചിന്തയും അനലറ്റിക്കല്‍ ശേഷിയും ഗവേഷണവിഷയത്തിലെ വിവിധ പരിപ്രേക്ഷ്യങ്ങളെപ്പറ്റിയുള്ള അവഗാഹവുമൊക്കെയാണ്  ഇന്റര്‍വ്യൂ പാനലിന്റെ പരിഗണനാവിഷയമായി വരിക. അതായത്  കേവലം പബ്ലിക്കേഷനുകളല്ല ഗവേഷകന്റെ മികവ് നിശ്ചയിക്കുക എന്നത് വ്യക്തം. സ്‌ക്കോളേര്‍ലി എബിലിറ്റിയും  അദ്ധ്യാപകന്‍ എന്ന നിലയിലുള്ള ടീച്ചിങ് എബിലിറ്റിയുമൊക്കെ ഇന്റര്‍വ്യൂ ബോര്‍ഡാണ് പരിശോധിക്കുക. അക്കാദമിക്ക് പബ്ലിക്കേഷനുകളുടെ എണ്ണത്തിലല്ല കാര്യം അവയുടെ ഗുണനിലവാരത്തിലും ഗവേഷകന്റെ മെത്തഡോളജിക്കല്‍ ധാരണകളുള്‍പ്പെടെയുള്ള അറിവിലും  അത് പ്രകടിപ്പിക്കാനുള്ള കഴിവിലുമാണ് കാര്യമുള്ളത്.

മാത്രവുമല്ല, വിഷയ വിദഗ്ദ്ധരും മറ്റുമടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് അന്തിമ സെലക്ഷനും നടക്കുന്നത്. ഇതൊക്കെ സര്‍വ്വകലാശാലകളിലെ നിയമനങ്ങളെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും അറിയാവുന്ന കാര്യവുമാണ്. റിസേര്‍ച്ച് സ്‌ക്കോറിന്റെ കാര്യം പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്നവരുടെ ഉദ്ദേശ്യം മറ്റു പലതുമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. ഗവര്‍ണ്ണറും മാധ്യമങ്ങളും പ്രതിപക്ഷവും എല്ലാം ആര്‍ക്കു വേണ്ടിയാണോ വാദിക്കുന്നത് ആ വ്യക്തിക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രൊഫസര്‍ തസ്തികയില്‍ ഇന്റര്‍വ്യൂവിന് ക്വാളിഫൈ ചെയ്യാന്‍ കഴിയാതരുന്നത്, മിനിമം യോഗ്യതയായ 10 പബ്ലിക്കേഷന്‍ ഇല്ലാത്തതിനാലാല്‍ ആയിരുന്നു എന്നതും, ഓര്‍ത്തു കൊള്ളണം.

150 പബ്ലിക്കേഷന്‍ ഉണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്ന ജോസഫ് സ്‌ക്കറിയ, വെറും 10 പബ്ലിക്കേഷന്‍ പോലും ഇല്ലാത്ത വ്യക്തിയാണെന്ന്, ഇക്കാര്യം പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. പിയര്‍ റിവ്യൂഡ് / യുജിസി അംഗീകൃതമായ 9 പബ്ലിക്കേഷന്‍ മാത്രമേ ഇയാള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അപേക്ഷക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ളൂ. അതായത്, ഇയാള്‍ പറയുന്നതുപോലെ 150 പബ്ലിക്കേഷന്‍ ഇയാള്‍ക്കില്ല. ഉള്ളത് 9 എണ്ണം മാത്രം. അതിലും ഉണ്ട്  എത്തിക്കല്‍ പ്രശ്‌നം. ജോസഫ് സ്‌ക്കറിയ ഇഷ്യു എഡിറ്റര്‍ ആയ ‘താപസം’ എന്ന ജേണലില്‍ തന്നെയാണ് ഇദ്ദേഹം 3 ആര്‍ട്ടിക്കിളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍, അക്കാദമിക റെക്കോഡുകളില്‍ എല്ലാം പിന്നില്‍ നില്‍ക്കുന്ന  അധ്യാപനത്തിന്റെ അടിസ്ഥാന യോഗ്യത പോലും നേടാത്ത വ്യക്തിയെയാണ് എല്ലാം തികഞ്ഞയാളായി ഒരു വിഭാഗം അവതരിപ്പിച്ചിരിക്കുന്നത്. വസ്തുതകളെയാണ് ഇവിടെ അവര്‍ കണ്ടില്ലന്ന് നടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ എന്ന ഒറ്റ കാരണത്താലാണ്  പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം വിവാദമാക്കപ്പെട്ടിരിക്കുന്നത്. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം നടത്തേണ്ട മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ, ഗവര്‍ണ്ണറുടെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങളെയാണ്  ഇപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത്. ഗവര്‍ണ്ണറുടെ നിലപാടിനു പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യം പോലും ചര്‍ച്ച ചെയ്യാതെ, ഗവര്‍ണ്ണര്‍ ചെയ്യുന്നതെല്ലാം ശരിയെന്ന മട്ടിലാണ് ഇക്കൂട്ടര്‍ പ്രചരണം നടത്തുന്നത്. ദൗര്‍ഭാഗ്യകരമായ നിലപാടാണിത്. അതെന്തായാലും  പറയാതെ വയ്യ


EXPRESS KERALA VIEW

Top