സി.കെ പത്മനാഭന്‍ അനുഷ്ഠിക്കുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്റെ നിരാഹാര സത്യാഗ്രഹ സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും സംരക്ഷിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ബുധനാഴ്ച പി.സി.ജോര്‍ജ് എം.എല്‍.എ ഉള്‍പ്പെടെ എത്തി പത്മനാഭന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് സി.കെ.പത്മനാഭന്റെ നിലപാട്.

ഇതിനിടെ സി കെ പത്മനാഭന്‍ നിരാഹാരം നടത്തുന്ന സമരപ്പന്തലിലേക്ക് ഓടി കയറി ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഇന്ന് രാവിലെയാണ് സമരപ്പന്തലിലേക്ക് മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ മണ്ണെണ്ണയുമായി ഓടി കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 70 ശതമാനം പരിക്കേറ്റ ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ ഇതുവരെ പോയിട്ടില്ലെന്നും കാര്യമായ കുടുംബപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നെന്നും മരുമകന്‍ പ്രതികരിച്ചു.

അതെ സമയം പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

Top