അയോധ്യാ കേസ്; വാദം കേള്‍ക്കല്‍ ഈമാസം 16 ഓടെ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അയോധ്യാ കേസിലെ വാദം കേള്‍ക്കല്‍ ഈമാസം 16 ഓടെ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഈമാസം 17-ന് വാദങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞത്.കേസില്‍ മുസ്‌ളീം സംഘടനകളുടെ വാദം ഇന്ന് പൂര്‍ത്തിയായി.

നവംബര്‍ 17 നാണ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി വന്നില്ലെങ്കില്‍ കേസ് പുതിയ ബെഞ്ച് ആദ്യം മുതല്‍ കേള്‍ക്കേണ്ടി വരും. കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ്. അതിനാല്‍ വിരമിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമായ നവംബര്‍ 15-ന് അയോദ്ധ്യ കേസിലെ വിധി ഉണ്ടാകാനാണ് സാധ്യത.

കേസില്‍ കക്ഷി ചേര്‍ന്നവരുടെ വാദം ഇതുവരെ കോടതി കേട്ടിട്ടില്ല. എല്ലാവരുടെയും ഭാഗം വിശദമായി കേള്‍ക്കാതെ വിധി പറയാന്‍ മാറ്റിവെക്കരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.

Top