പരേതരുടെ പേരില്‍ റേഷന്‍ കടയുടമകളുടെ തട്ടിപ്പ്; റേഷന്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നു

തൃശൂര്‍: പരേതരുടെ പേരില്‍ റേഷന്‍ വെട്ടിച്ചു കരിഞ്ചന്തയിലേക്കു കടത്തിയതിന്റെ പേരില്‍ റേഷന്‍കടകള്‍ക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നടപടി ആരംഭിച്ചു. ഇതിനെതുടര്‍ന്ന് ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍ ഓരോ കടകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടിയില്‍ മാത്രം 22 കടകള്‍ക്കു നോട്ടിസ് നല്‍കി.

നാലു വര്‍ഷം മുന്‍പു കാര്‍ഡുടമ മരിച്ചിട്ടും വിവരം സപ്ലൈ ഓഫിസില്‍ അറിയിക്കാതെ ധാന്യങ്ങള്‍ കൈവശപ്പെടുത്തിയ കടയുടമകളും നോട്ടിസ് ലഭിച്ചവരില്‍പ്പെടുന്നു. ഒരാള്‍ മാത്രം താമസിക്കുന്ന വീടുകളിലെ കാര്‍ഡുടമ മരിക്കുമ്പോഴാണ് ഇപോസ് മെഷീനെ പറ്റിച്ച് ‘മാന്വല്‍ ട്രാന്‍സാക്ഷന്‍’ രീതിയില്‍ ചില റേഷന്‍ കടയുടമകള്‍ വെട്ടിപ്പു നടത്തുന്നത്. ഓരോ ജില്ലയിലും ആയിരത്തോളം പേര്‍ പരേതരുടെ പട്ടികയില്‍പ്പെടുന്നു എന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിഗമനം. ഇവരുടെ കാര്‍ഡുകള്‍ കടയുടമകള്‍ കൈവശപ്പെടുത്തിയ അവസ്ഥയാണ്. ഇതില്‍ എവൈ, ബിപിഎല്‍ വിഭാഗം കാര്‍ഡുടമകളുടെ പേരിലാണ് വെട്ടിപ്പു കൂടുതല്‍ നടക്കുന്നത്.

എവൈ കാര്‍ഡുടമയ്ക്ക് ഓരോ മാസവും 35 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും അര ലീറ്റര്‍ മണ്ണെണ്ണയും ഒരു കിലോ പഞ്ചസാരയും സൗജന്യമായി ലഭിക്കും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്കു നിസ്സാര വിലയ്ക്കും റേഷന്‍ വിഹിതം ലഭിക്കും. ഒരാള്‍ മാത്രമുള്ള വീടുകളില്‍ കാര്‍ഡുടമ ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും സിവില്‍ സപ്ലൈസ് വകുപ്പിന്റെ കൈവശം കൃത്യമായ കണക്കുകളില്ല. തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ പിറവത്തെ റേഷന്‍ കടയുടമ രണ്ടു കാര്‍ഡുകളിലൂടെ മാത്രം തട്ടിയത് 2000 കിലോ അരിയെന്ന് കണ്ടെത്തി. കടയുടെ മേശവലിപ്പില്‍ നിന്നു രണ്ട് എവൈ കാര്‍ഡുകള്‍ റേഷനിങ് ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെടുത്തു. ഇതേ തുടര്‍ന്ന് പരിശോധന സംസ്ഥാന വ്യാപകമായി നടത്താന്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും.

Top