പീഡനക്കേസിൽ പ്രതിയായ സിവിക് ചന്ദ്രൻ കീഴടങ്ങി

കോഴിക്കോട്: പട്ടിക വർഗ വിഭാഗത്തിൽ പെട്ട എഴുത്തുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ കീഴടങ്ങി. ഈ മാസം 20 ന് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ജാമ്യം റദ്ദാക്കിയത്.

ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡി വൈ എസ് പി ക്ക് മുന്നിലാണ് കീഴടങ്ങിയിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം രാവിലെ ഒൻപത് മണി മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. സിവികിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതേദിവസം തന്നെ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു. കേസിൽ ജാമ്യം നൽകുന്ന കാര്യത്തിൽ ജില്ലാ കോടതിയാകും തീരുമാനമെടുക്കുക. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോതിയുടെ നിർദേശം.

2010 ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ‘വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ‘ എന്ന പേജിലൂടെയാണ് സിവിക് ചന്ദ്രൻ തന്നോട് ലൈംഗിക അതിക്രമം നടത്തിയതായി യുവതി വെളിപ്പെടുത്തിയത്. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തൽ.

 

Top