സിവിക് ചന്ദ്രന്‍ കേസ്; സെഷന്‍സ് കോടതി ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്ന് ബൃന്ദ കാരാട്ട്

ദില്ലി: സിവിക് ചന്ദ്രൻ കേസിലെ സെഷന്‍സ് കോടതി ഉത്തരവിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. യുവതിയെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതെന്ന പരാമര്‍ശം ഞെട്ടിക്കുന്നതാണ്. മേൽ കോടതി ശക്തമായ നടപടിയെടുക്കണം. ഇത്തരം പരാമർശങ്ങൾ നടത്തുന്ന കോടതിയിൽ നിന്ന് എങ്ങനെ സ്ത്രീകൾക്ക് നീതി പ്രതീക്ഷിക്കാനാകുമെന്നാണ് ബൃന്ദ കാരാട്ട് ചോദിച്ചത്.

പരാതി അടിസ്ഥാന രഹിതമാണെങ്കിൽ തള്ളാം. എന്നാൽ, ധരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള പരാമർശം ഒരുതരത്തിലും അംഗീകരിക്കാനാകുന്നതല്ല. സെഷൻസ് ജഡ്ജ് നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണം. അതിജീവിതകൾ ആയവർക്ക് കോടതിയിലുള്ള വിശ്വാസം പുനസ്ഥാപിക്കണം. പരാമർശം നടത്തിയ ജഡ്ജിക്കെതിരെ എന്ത് നടപടി ഉണ്ടാകുമെന്ന് മേൽ കോടതി വ്യക്തമാക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

കോടതി പരാമർശം പ്രതിയെ സംരക്ഷിക്കുന്നതെന്ന് സുഭാഷിണ അലി പ്രതികരിച്ചു. ഗുജറാത്തിൽ ബലാത്സംഗം ചെയ്തവരെ വിട്ടയക്കുന്ന സമയത്താണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്. ഇത് സ്ത്രീകളിൽ അരക്ഷിതാവസ്ഥ വളർത്തുകയാണ്. സ്ത്രീകൾക്കെതിരായ അക്രമം വർദ്ധിക്കാനും ഇത്തരം പരാമർശങ്ങൾ വഴിവെക്കുമെന്നും അവര്‍ പറഞ്ഞു.

സിവിക് ചന്ദ്രൻ കേസില്‍ അതിജീവിതയ്‍ക്കെതിരായ കോടതി പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷനും നടപടിക്കൊരുങ്ങുകയാണ്. റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്.

Top