തിരുവനന്തപുരം: നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങള്‍ക്കായി ലൈഫ് പദ്ധതിയില്‍ 15212 വീടുകള്‍ക്കായുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. 88 നഗരസഭകളിലാണ് ഈ വീടുകള്‍ നിര്‍മിച്ചുനല്‍കുക.
608.48 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര അനുമതി ലഭിച്ചത്. ഇതില്‍ കേന്ദ്രവിഹിതം 228.18 കോടി രൂപയും 76.06 കോടി സംസ്ഥാന വിഹിതവും 304.24 കോടി രൂപ നഗരസഭാ വിഹിതവുമാണ്. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത് കുടുംബശ്രീ മുഖേനയായിരിക്കും.
പിഎംഎവൈ നഗരം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരങ്ങളിൽ ഭൂമിയുള്ള 1,23,048 കുടുംബത്തിന് വീട് നിർമിക്കാൻ 4895.3 കോടി രൂപയുടെ പദ്ധതിക്ക് നേരത്തേ അനുമതി ലഭിച്ചിരുന്നു. ഇതിൽ 70,464 വീട് വാസയോഗ്യമായി. ഭൂരഹിത ഭവനരഹിതർക്ക് 11 പാർപ്പിട സമുച്ചയത്തിൽ 970 ഫ്ലാറ്റ് നിർമിക്കാൻ അനുമതിയുമുണ്ട്. ഇതിൽ 280 ഫ്ലാറ്റ് പൂർത്തീകരിച്ചു. കുറഞ്ഞ പലിശയ്‌ക്ക് 25,832 ഗുണഭോക്താക്കൾക്കാണ് ഇതുവരെ ഭവനവായ്പ അനുവദിച്ചത്.