പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി കനത്ത പോരാട്ടം; ആഴ്സണലിനെ തകർത്ത് സിറ്റി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. നിലവില്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തില്‍ സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആഴ്സണലിനെ തകര്‍ത്തുവിട്ടു. കെവിന്‍ ഡിബ്രൂയിനെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജോണ്‍ സ്റ്റോണ്‍സ്, ഏര്‍ലിങ് ഹാലന്‍ന്‍ എന്നിവര്‍ സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു.

റോബ് ഹോള്‍ഡിങിന്റെ വകയായിരുന്നു ആഴ്സണലിന്റെ ആശ്വാസഗോള്‍. തോറ്റെങ്കിലും 33 കളികളില്‍ 75 പോയന്റുമായി ആഴ്സണല്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. എന്നാല്‍ ആഴ്സണിലിനെക്കാള്‍ രണ്ട് മത്സരം കുറച്ചു കളിച്ച സിറ്റിക്ക് 31 കളികളില്‍ 73 പോയന്റുണ്ട്. ഇന്നലത്തെ തോല്‍വിയോടെ സിറ്റിയുമായുള്ള പോയന്റ് വ്യത്യാസം അഞ്ചില്‍ നിന്ന് രണ്ടായി കുറഞ്ഞത് രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന ആഴ്സണലിന് കനത്ത തിരിച്ചടിയാണ്.

ഏഴാം മിനിറ്റില്‍ ഡിബ്രൂയിനെയിലൂടെയാണ് സിറ്റി ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജോണ്‍ സ്റ്റോണ്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ഡിബ്രൂയിനെ തന്റെ രണ്ടാം ഗോളും നേടി സിറ്റിയുടെ ജയമുറപ്പിച്ചു. 86ാം മിനിറ്റില്‍ റോബ് ഹോള്‍ഡിംഗ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ഹാലന്‍ഡിലൂടെ സിറ്റി ആഴ്സണലിന്റെ നെഞ്ചത്ത് അവസാന ആണിയും അടിച്ചു.

പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. എന്നാല്‍ കഴിഞ്ഞ നാലു കളികളില്‍ ഒരു ജയം മാത്രമാണ് ആഴ്സണലിന് നേടാനായത്. ഞായറാഴ്ച ഫുള്‍ഹാമിനെ നേരിടാനിറങ്ങുന്ന സിറ്റിക്ക് ജയിച്ചാല്‍ ആഴ്സണലിനെ പിന്തള്ളി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.

Top