ചാമ്പ്യൻസ് ലീഗിൽ ഇന്ന് സിറ്റി-ബയേണ്‍ ക്വാര്‍ട്ടര്‍ പോരാട്ടം

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്കിനേയും ബെൻഫിക്ക, ഇന്റർ മിലാനെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ ഇന്ത്യയില്‍ മത്സരങ്ങള്‍ കാണാം. സോണി ലൈവ് ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും തല്‍സമയ സ്‌ട്രീമിങ്ങുമുണ്ടാകും.

യൂറോപ്യൻ കിരീടത്തിനായി കൊതിച്ച് പ്രീമിയർ ലീഗ് ചാമ്പ്യൻമാരും ജ‍ർമൻ ലീഗ് ചാമ്പ്യൻമാരും നേർക്കുനേർ വരികയാണ്. ക്വാർട്ടറിലാണ് മുഖാമുഖം വരുന്നതെങ്കിലും ഫൈനലിന് തുല്യമായ പോരാട്ടം. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപിക്കപ്പെടുന്ന ടീമുകളാണ് മാ‌ഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും. സിറ്റി ആദ്യ കിരീടം സ്വപ്‌നം കാണുമ്പോൾ ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ബയേൺ മ്യൂണിക്ക് മുന്നേറുന്നത്. ഗോളടിയന്ത്രം എർലിംഗ് ഹാലൻഡ് പരിക്ക് മാറിയെത്തിയതോടെ പെപ് ഗാർഡിയോളയുടെ സിറ്റി സർവ്വസജ്ജം. സീസണിൽ 44 ഗോൾ നേടിക്കഴിഞ്ഞ ഹാലൻഡ് തന്നെയായിരിക്കും ബയേണിന്റെ പ്രധാന വെല്ലുവിളി.

2014ൽ ബയേണിനോട് തോറ്റതിന് ശേഷം ജർമൻ ടീമുകളോട് ഏറ്റുമുട്ടിയ 19 മത്സരങ്ങളിൽ 15ലും ജയം സിറ്റിക്കൊപ്പമായിരുന്നു. തോൽവി ഒറ്റക്കളിയിൽ മാത്രവും. പുതിയ കോച്ച് തോമസ് ടുഷേലിന് കീഴിൽ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങുന്ന ബയേണിന് ഇത്തിഹാദിൽ സിറ്റി ആരാധകരുടെ ആരവങ്ങളെക്കൂടി മറികടക്കേണ്ടിവരും. 2021 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗാർഡിയോളയുടെ സിറ്റിയെ തോൽപിച്ച് ടുഷേൽ ചെൽസിയെ ചാമ്പ്യൻമാരാക്കിയിരുന്നു. തോമസ് മുള്ളർ കളി മെനയുന്ന ബയേണിൽ സാനേയും മാനേയും ഗ്നാബ്രിയും മുസിയാലയുമെല്ലാം ഗോളടിക്കാനെത്തുമ്പോൾ സിറ്റി പ്രതിരോധത്തിന് പിടിപ്പത് പണിയായിരിക്കും എന്നുറപ്പ്.

സെരി എയിൽ അവസാന നാല് കളിയിലും ജയിക്കാനാവാതെയാണ് ഇന്റർ മിലാൻ ആദ്യപാദത്തിൽ ബെൻഫിക്കയുടെ മൈതാനത്താണ് ക്വാർട്ടർ പോരിനിറങ്ങുന്നത്.

Top