പൗരത്വ സമരം: ഹാജരാകാൻ ആവശ്യപ്പെട്ട് സമസ്ത നേതാവിന് നോട്ടീസ്

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും വിവിധ കേസുകളിൽ നിയമനടപടി തുടരുന്നു. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി അടക്കമുള്ളവർക്കാണ് ഇന്ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിരിക്കുന്നത്.

തനിക്ക് ഒരു പങ്കുമില്ലാത്ത കേസിലാണ് ഇപ്പോൾ സമൻസ് വന്നിരിക്കുന്നതെന്ന് നാസർ ഫൈസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നാൽപതോളം പേർക്കാണ് ഈ കേസിൽ നോട്ടീസ് അയച്ചിരിക്കുന്നത്. പിന്നെ ഏത് കേസാണ് സർക്കാർ പിൻവലിച്ചെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പൗരത്വ സമരം:കേസുകൾ ഇനിയും പിൻവലിക്കാതെ !

പൗരത്വ നിയമ ഭേതഗതിക്കെതിരെ കേരളത്തിൽ നടന്ന സമരങ്ങളുടെ കേസുകളെല്ലാം പിൻവലിച്ചു എന്ന് കേരള സർക്കാർ അവകാശപ്പെടുന്നു.എന്നാൽ സമരയുമായി ബന്ധമുള്ളവർക്കും ബന്ധമില്ലാത്തവർക്കു പോലും ഇപ്പോൾ കേസ് നിലനിൽക്കുന്നുണ്ട്. എനിക്ക് ഒരു പങ്കുമില്ലാത്ത ഒരു സമരത്തിൻ്റെ പേരിലാണ് നടക്കാവ് പോലീസ് എടുത്ത കേസിൽ നാളെ (സെപ്തം: 12 ന്) കോഴിക്കോട് നാലാം കോടതിയിൽ ഹാജറാകണമെന്ന് ആവശ്യപ്പെട്ട് കോടതി എനിക്ക് സമൻസ് അയച്ചത്. ഇതേ കേസ് മറ്റു നാല്പതോളം ആളുകൾക്കും ഉണ്ടത്രെ.

പിൻവലിച്ചു എന്ന് പറയുന്നത് പിന്നെ എന്താണ്?

Top