ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതി ബില്ലിന്റെ പേരില്‍ കലാപത്തിന് ശ്രമമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കള്ളപ്രചാരണം വിജയിക്കില്ലെന്നും ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും അമിത് ഷാ ലോക്‌സഭയില്‍ ചര്‍ച്ചയില്‍ മറുപടിയായി പറഞ്ഞു.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി. ഇതേസമയം ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി. മുസ്ലിംങ്ങള്‍ 9 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി മാറിയെന്നും അമിത് ഷാ വ്യക്തമാക്കി.
കോണ്‍ഗ്രസ് രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഈ ബില്ല് തന്നെ വേണ്ടി വരികയില്ലായിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളുടെ ഭരണഘടനയില്‍ തന്നെ അവരുടെ രാജ്യത്തിന്റെ മതം ഇസ്ലാം എന്നാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തുള്ള റോഹിംഗ്യന്‍ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരന്‍ പോലും എന്‍ആര്‍സിക്കു ശേഷം തുടരില്ല്ന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 371ാം അനുഛേദത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല . അതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് ഒരു ആശങ്കയും വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം അനുവദിക്കില്ല. കേരളത്തില്‍ ലീഗുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ സേനയുമായി സഖ്യം. ഇതാണ് കോണ്‍ഗ്രസിന്റെ മതേതരത്വം. ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവന്‍ നടപ്പാക്കും. ഇന്ത്യയിലെ മുസ്‌ളീങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ല. ബംഗാളികളും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും അശങ്കപ്പെടേണ്ടകാര്യമില്ലെന്നും അമിത് ഷാ വിശദീകരിച്ചു.
ഇതേിനോടു പ്രതികരിച്ച കോണ്‍ഗ്രസ് എംപി മനീഷ് തിവാരി, രണ്ടു രാജ്യങ്ങള്‍ എന്ന ആശയത്തിനു തുടക്കമിട്ടതു വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണെന്നു ചൂണ്ടിക്കാട്ടി. 1935-ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭ സമ്മേളനത്തിലാണു ദ്വിരാജ്യ ആശയം സവര്‍ക്കര്‍ അവതരിപ്പിച്ചതെന്നും തിവാരി ചൂണ്ടിക്കാട്ടി.