സര്‍ക്കാരിന്റെ ലക്ഷ്യം മുസ്ലീം വിവേചനം, ‘ഷാ’ ക്കെതിരെ നടപടിക്കൊരുങ്ങി യുഎസ് ഫെഡറല്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ദ്ധ രാത്രിയിലാണ് ലോക്‌സഭയില്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ 80നെതിരേ 311 വോട്ടുകള്‍ക്കാണ് സഭ പാസാക്കിയത്. ബില്ല് പാസാക്കിയതിനെ തുടര്‍ന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് കേന്ദ്ര സര്‍ക്കരിനെതിരേയും അമിത് ഷാക്കെതിരേയും ഉയരുന്നത്.

അതേസമയം ബില്‍ ഇരുസഭകളിലും പാസായാല്‍ അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു. പൗരത്വഭേദഗതി ബില്‍ പാസാക്കിയതുവഴി ജനരോഷം വര്‍ധിക്കാന്‍ ഇടയാക്കുന്നു മാത്രമല്ല ഈ നടപടി അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കും എന്നും യുഎസ് ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു.

മാത്രമല്ല, മുസ്ലീംങ്ങളെ പ്രത്യേകമായി ഒഴിവാക്കി മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണെന്ന് ഫെഡറന്‍ കമ്മീഷന്‍ ആരോപിച്ചു. ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നില്‍ സമത്വം ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണെന്നും ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു.

അതേസമയം ബില്ല് പാസാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മാത്രമല്ല മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം മുസ്ലീം വിവേചനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Top