പൗരത്വഭേദഗതി നിയമം; വിവേചനപരമായ വിജ്ഞാപനം കേന്ദ്രം പിന്‍വലിക്കണം: ബിനോയ് വിശ്വം

തിരുവനന്തപുരം: കേന്ദ്രം നടപ്പിലാക്കുന്ന പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനം തികച്ചും വിവേചനപരവും പൊതുവികാരം മാനിക്കാതെയുള്ളതുമാണെന്നും ബിനോയ് വിശ്വം എം.പി ആവകാശപ്പെട്ടു. രാജ്യത്തെ ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് വന്നു താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന കേന്ദ്രത്തിന്റെ വിജ്ഞാപനത്തെയാണ് ബിനോയ് വിശ്വം വിമര്‍ശിച്ചത്.

ഈ വിവേചനപരമായ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ”പ്രത്യേക മതവിഭാഗത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിരോധം വിജ്ഞാപനത്തിലൂടെ പ്രകടമാവുകയാണ്. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തോടുള്ള വിവേചനവും കേന്ദ്ര സര്‍ക്കാരിന്റെ ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി പൗരത്വഭേദഗതി നിയമം പാസാക്കുന്ന ഘട്ടത്തില്‍തന്നെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നതാണ്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട നടപടികള്‍ ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമേ സംസ്ഥാന ജില്ലാ ഭരണാധികാരികള്‍ക്ക് നല്കാവൂ. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം ജില്ലാ അധികൃതര്‍ക്ക് അവരുടെ ശ്രദ്ധ പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നതിലും മറ്റ് നടപടികള്‍ക്കും വേണ്ടി മാറ്റേണ്ടിവരും” ബിനോയ് വിശ്വം പറഞ്ഞു.

Top