മുംബൈ : ഈ വർഷം ആദ്യം മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗത്തിന്റെ തലവനായി നിയമിതനായ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ഐ.ജി) അബ്ദുർ റഹ്മാൻ പൗരത്വ (ഭേദഗതി) ബിൽ (സിഎബി) പാസാക്കിയതിൽ പ്രതിഷേധിച്ച് രാജിവെച്ചു.
ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മതബഹുസ്വരതക്കെതിരാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ‘ദേശീയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്ക് എതിരാണ്. നീതിയെ സ്‌നേഹിക്കുന്ന എല്ലാ ജനങ്ങളും ജനാധിപത്യ മാര്‍ഗത്തില്‍ ബില്ലിനെ എതിര്‍ക്കണം. ഇത് ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധമാണ്’- അബ്ദുര്‍ റഹ്മാന്‍ വ്യക്തമാക്കി.
“ബിൽ 2019 മുസ്ലിം സമുദായത്തിൽ പെട്ടവരോട് വിവേചനം കാണിക്കുന്നു. ബിൽ നിയമത്തിന് മുമ്പിലുള്ള സമത്വത്തിന്റെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധമാണ്… ഞാൻ ബില്ലിനെ അപലപിക്കുന്നു. നാളെ മുതൽ ഓഫീസിൽ വരേണ്ടതില്ലെന്ന് തീരുമാനിക്കുന്നു. ഒടുവിൽ സർവീസ് ഉപേക്ഷിക്കുകയാണ് ”- റഹ്മാൻ ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഡല്‍ഹിയിലെ മജ്നു കാടിലയില്‍ താമസിച്ചു വന്ന പാക്ക് ഹിന്ദു അഭയാര്‍ഥി കുടുംബം രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ ‘നാഗരിക്ത’ എന്നു പേരിട്ടു. ‘പൗരത്വം’ എന്നാണ് ഈ ഹിന്ദി പേരിന്റെ അര്‍ഥം.
അനുകൂലിച്ചും പ്രതികൂലിച്ചും അതിശക്തമായ വാദ പ്രതിവാദങ്ങൾക്ക് ഒടുവിലാണ് ബില്‍ രാജ്യസഭ കടന്നത്. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്.