ഗോള്‍വാള്‍ക്കറുടെ വാക്യങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ജീവിതത്തെ ദംശിച്ചിരിക്കുന്നു: എം.ബി.രാജേഷ്

പൗരത്വ ബില്ലിനെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.ബി രാജേഷ് ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പുസ്തകത്തെ ക്വാട്ട് ചെയ്താണ് കേന്ദ്ര സര്‍ക്കാറിനെതിരെ രാജേഷ് ആഞ്ഞടിച്ചിരിക്കുന്നത്.

രാജേഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്;

പൗരത്വബില്‍ പാസ്സായ ഇരുട്ടു കനത്ത ഈ രാത്രിയില്‍ ആ പഴയ പുസ്തകം ഒരിക്കല്‍ കൂടി മറിച്ചു നോക്കി.പ്രസംഗിക്കുമ്പോള്‍ ഒരു പാട് ഉദ്ധരിച്ച വിഷലിപ്തമായ വാക്യങ്ങള്‍ ഇത്രവേഗം അതില്‍ നിന്ന് ഇഴഞ്ഞ് വന്ന് ഇന്ത്യന്‍ ജീവിതത്തെ ദംശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ചിത്രത്തിലുള്ളത് 1939 ല്‍ പ്രസിദ്ധീകരിച്ച ഗോള്‍വാള്‍ക്കറുടെ പുസ്തകവും അതിലെ പേജ് 47 ഉം 48ട്ടുമാണ് പുസ്തകത്തിന്റെ പേര് ‘ നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വ്വചിക്കപ്പെടുമെന്നതാണ്’. ഗോള്‍വാള്‍ക്കര്‍ അന്ന് നിര്‍വ്വചിച്ച ഹിന്ദു രാഷ്ട്രത്തിന്റെ പ്രമാണമാണ് രാത്രിയിലെ ഇരുളില്‍ പാസ്സാക്കിയ പൗരത്വ നിയമം. മതനിരപേക്ഷ ഭരണഘടനയെ പിച്ചിച്ചീന്തി, മതം പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്ന ഈ നിയമത്തിന്റെ വേര് ഗോള്‍വാള്‍ക്കറുടെ ഈ പുസ്തകത്തില്‍ തന്നെയാണുള്ളത്. പേജ് 47ലെ അടിവരയിട്ടഭാഗം ചൂണ്ടിക്കാട്ടി വിശദമായി തന്നെയാണ് രാജേഷ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വൈദേശിക ഘടകങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികളേയുള്ളൂ, ദേശീയ വംശത്തില്‍ സ്വയം ലയിക്കുകയും അതിന്റെ സംസ്‌കാരം സ്വീകരിക്കുകയും ചെയ്യുക, അതല്ലെങ്കില്‍ ദേശീയ വംശത്തിന്റെ ദയയില്‍ അവര്‍ അനുവദിക്കുന്ന കാലത്തോളം ഇവിടെ കഴിയുകയും അവരുടെ ഔദാര്യത്തില്‍ രാജ്യം വിടുകയും ചെയ്യുക എന്നതാണ്

വിദേശ ഘടകങ്ങള്‍ എന്നാല്‍ മുസ്ലീം, ക്രിസ്ത്യന്‍, കമ്യുണിസ്റ്റുകള്‍ എന്നിവരാണെന്നും അനുവദിച്ച സമയം കഴിഞ്ഞു എന്നതിന്റെ മണിമുഴക്കമാണ് ഈ നിയമെന്നുമാണ് രാജേഷ് വിലയിരുത്തുന്നത്.

ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലെ പേജ്47 ല്‍ തുടര്‍ന്നു പറയുന്ന കാര്യങ്ങളും സിപിഎം നേതാവ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദു മതത്തെ ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യണം, ഹിന്ദു വംശത്തേയും സംസ്‌കാരത്തേയും അതായത് ഹിന്ദു രാഷ്ട്രത്തേയും മഹത്വവല്‍ക്കരിക്കുക എന്നതല്ലാതെ മറ്റൊരു ആശയവും വെച്ചു പൊറുപ്പിക്കുകയുമരുത്. മാത്രമല്ല അവര്‍ പ്രത്യേക അസ്തിത്വം ഉപേക്ഷിക്കുകയും ഹിന്ദുവംശത്തില്‍ ലയിക്കുകയും അല്ലെങ്കില്‍ ഹിന്ദു രാഷ്ട്രത്തിന് പൂര്‍ണ്ണമായും കീഴടങ്ങിയും ഒന്നും തന്നെ അവകാശപ്പെടാതെയും പ്രത്യേക പരിഗണന പോയിട്ട് ഒരു സവിശേഷാവകാശത്തിനും അര്‍ഹതയില്ലാതെയും-പൗരത്വാവകാശം പോലുമില്ലാതെയും ഇവിടെ കഴിയണമെന്ന വാക്കുകളും രാജേഷ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ഗോള്‍വാള്‍ക്കര്‍ ഈ പറഞ്ഞതാണ് ഇന്ന് നിയമമായിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. രാജ്യത്തെ തന്നെ ആഴത്തില്‍ വിഭജിക്കുന്ന നടപടിയാണിത്. ഇപ്പോള്‍ അവര്‍ക്ക് അങ്ങിനെ ചെയ്‌തേ പറ്റൂ എന്നും രാജേഷ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതിന് അദ്ദേഹം പറയുന്ന കാരണവും വ്യക്തമാണ്. രാജ്യം 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. ഉപഭോഗച്ചെലവ് നാല്‍പതു വര്‍ഷത്തിലാദ്യമായി താഴെക്കും പോയി. രൂപയാകട്ടെ റെക്കോഡ് തകര്‍ച്ചയിലുമാണ്. കിട്ടാക്കടമാവട്ടെ റെക്കോഡ് വര്‍ദ്ധനയിലുമാണ്. പെട്രോള്‍-ഡീസല്‍ വില ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. കള്ള വാഗ്ദാനങ്ങളെല്ലാം പൊളിഞ്ഞു വീണിരിക്കുന്നു. ഇനി ഒറ്റ മാര്‍ഗ്ഗമേ അവര്‍ക്ക് മുന്നിലുള്ളൂ. രാജ്യത്തിന് തീ കൊടുക്കുക. ജനങ്ങളെ ഭിന്നിപ്പിക്കുക. ആ പുകപടലങ്ങള്‍ക്കു പിന്നില്‍ എല്ലാം മറയ്ക്കുക എന്നതാണെന്നും രാജേഷ് തുറന്നടിക്കുന്നു. 1992 ഡിസംബര്‍ 6ന് മതനിരപേക്ഷ ഇന്ത്യയുടെ അടിത്തറ പൊളിച്ചിട്ടതാണ്. ഇപ്പോള്‍ 2019 ഡിസംബര്‍11 ന് ഹിന്ദു രാഷ്ട്രത്തിന്റെ ശിലാന്യാസമാണ് നടത്തിയിരിക്കുന്നത്. ഇനി പണി വേഗം പുരോഗമിക്കും.

മരിച്ചു പോയ പാകിസ്താനി കവയത്രി ഫഹ് മിദ റിയാസ് മൂന്നു വര്‍ഷം മുമ്പ് പറഞ്ഞത് ഓര്‍മ്മിപ്പിച്ചാണ് ഫെയ് ബുക്ക് പോസ്റ്റ് രാജേഷ് അവസാനിപ്പിച്ചിരിക്കുന്നത്. ‘നിങ്ങള്‍ അതിവേഗം ഞങ്ങളെ പ്പോലെയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഫഹ് മിദ റിയാസ് പറഞ്ഞിരുന്നത്. ‘ പാകിസ്ഥാനെപ്പോലെ ഇന്ത്യയെ മറ്റൊരു മത രാഷ്ട്രമാക്കാന്‍ അനുവദിക്കാതെ പൊരുതുക എന്ന പോംവഴി മാത്രമേ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ഇനിയുള്ളൂ എന്നും എംബി രാജേഷ് വ്യക്തമാക്കി.

ഗോള്‍വാള്‍ക്കറുടേയും സവര്‍ക്കറുടേയും കുടില സ്വപ്നങ്ങളെ ചെറുക്കാനുള്ള പോരാട്ടം. അല്ലെങ്കില്‍ നാസികാലത്തെ കുറിച്ചുള്ള ഏലീ വീസലിന്റെ ‘രാത്രി ‘ നോവല്‍ പോലെ ഇതുമൊരു നീണ്ട, തണുത്തു മരവിച്ച രാത്രിയുടെ തുടക്കമാവും. ചെറുത്തേ പറ്റൂ എന്നും രാജേഷ് പോസ്റ്റില്‍ പറയുന്നു.

Top