ന്യൂഡല്‍ഹി : പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം മറികടന്ന് പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 311 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍, 80 പേര്‍ മാത്രമാണ് ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തത്.
പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. എഴുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ പാസായത്. ബില്‍ പാസായതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
82നെതിരെ 293 വോട്ടുകള്‍ക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്. ശിവസേനയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബില്ലിനെ അനുകൂലിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നിയമനിര്‍മാണമാണിതെന്നും മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബില്ല് തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
ശ്രീലങ്കന്‍ തമിഴ് വംശജരെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങള്‍ തുടക്കത്തില്‍ തന്നെ സഭയില്‍ നിന്നിറങ്ങിപ്പോയി. കൊടിക്കുന്നില്‍ സുരേഷ്, എ.എം ആരിഫ്, എന്‍.കെ പ്രമേചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. നോട്ടീസില്‍ എതിര്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കാത്തതിനാല്‍ ആരിഫിന് സംസാരിക്കാന്‍ അനുമതി ലഭിച്ചില്ല.
കള്ളപ്രചാരണം വിജയിക്കില്ലെന്നും ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും അമിത് ഷാ ലോക്‌സഭയില്‍ ചര്‍ച്ചയില്‍ മറുപടിയായി പറഞ്ഞു.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം 33 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി. ഇതേസമയം ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി. മുസ്ലിംങ്ങള്‍ 9 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി മാറിയെന്നും അമിത് ഷാ വ്യക്തമാക്കി.
കോണ്‍ഗ്രസ് രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഈ ബില്ല് തന്നെ വേണ്ടി വരികയില്ലായിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളുടെ ഭരണഘടനയില്‍ തന്നെ അവരുടെ രാജ്യത്തിന്റെ മതം ഇസ്ലാം എന്നാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തുള്ള റോഹിംഗ്യന്‍ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരന്‍ പോലും എന്‍ആര്‍സിക്കു ശേഷം തുടരില്ല്ന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ 371ാം അനുഛേദത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ല . അതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് ഒരു ആശങ്കയും വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം അനുവദിക്കില്ല. കേരളത്തില്‍ ലീഗുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ സേനയുമായി സഖ്യം. ഇതാണ് കോണ്‍ഗ്രസിന്റെ മതേതരത്വം. ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവന്‍ നടപ്പാക്കും. ഇന്ത്യയിലെ മുസ്‌ളീങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ല. ബംഗാളികളും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരും അശങ്കപ്പെടേണ്ടകാര്യമില്ലെന്നും അമിത് ഷാ വിശദീകരിച്ചു.
ഇതേിനോടു പ്രതികരിച്ച കോണ്‍ഗ്രസ് എംപി മനീഷ് തിവാരി, രണ്ടു രാജ്യങ്ങള്‍ എന്ന ആശയത്തിനു തുടക്കമിട്ടതു വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണെന്നു ചൂണ്ടിക്കാട്ടി. 1935-ല്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭ സമ്മേളനത്തിലാണു ദ്വിരാജ്യ ആശയം സവര്‍ക്കര്‍ അവതരിപ്പിച്ചതെന്നും തിവാരി ചൂണ്ടിക്കാട്ടി.
പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബര്‍ 31-നോ അതിന് മുന്‍പോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും. ഇവരെ 1920ല ഇന്ത്യയിലേക്കുള്ള പാസ്പോര്‍ട്ട് എന്‍ട്രി നിയമത്തിന്റെ സി വ്യവസ്ഥയുടെ രണ്ടും മൂന്നും ഉപവ്യവസ്ഥയില്‍ നിന്നും 1946ലെ വിദേശി നിയമത്തിലെ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കി അനധികൃത കുടിയേറ്റക്കാര്‍ അല്ലാതാക്കി മാറ്റും.
അഭയാര്‍ഥി പ്രവേശന സമയപരിധി 2014 ഡിസംബര്‍ 31 എന്ന് വ്യക്തമായി ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനായി 1955 മുതലുള്ള പൗരത്വ നിയമത്തിന്റെ 2(1) ബി വകുപ്പില്‍ പുതിയ വ്യവസ്ഥ എഴുതിച്ചേര്‍ത്തിട്ടുണ്ട്.