പൗരത്വ ഭേദഗതി ബിൽ, നാം അറിയേണ്ട യാഥാർത്ഥ്യങ്ങൾ . . .

ന്ന് രാജ്യം ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന വിഷയമാണ് പൗരത്വഭേദഗതി ബില്‍ പാസാക്കിയത്. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ ഇത് ഒരു ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അമിത് ഷാ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു ഉയര്‍ന്നിരുന്നത്. എന്നാല്‍ പലരും ഇത് എന്താണെന്ന് അറിയുക പോലും ചെയ്യാതെയാണ് പ്രതികരിച്ചിരുന്നത്.

1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ബില്‍. നേരത്തെ 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ആറു വര്‍ഷമായി ചുരുക്കും. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് 2014 ഡിസംബര്‍ 31നു മുന്‍പ് എത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് പുതുക്കിയ നിയമം.

മതിയായ രേഖകള്‍, അതായത് പാസ്‌പോര്‍ട്ട്, വീസ എന്നിവ ഇല്ലാതെ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്കുള്ളതാണ് ഈ പുതിയ നിയമം. ഇവര്‍ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിലാണ് പെടുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് ഇത്തരം അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹവുമാണ്. അതേസമയം 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ അനധികൃത കുടിയേറ്റക്കാരെ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചിരുന്നു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി. എന്നാല്‍ ഇത്തരക്കാര്‍ നിയമം ലംഘിക്കുന്ന പക്ഷം ഒസിഐ റജിസ്ട്രേഷന്‍ റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകള്‍ക്കു ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റ് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയില്‍ വരില്ല.

അതേസമയം വിദേശികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അനുമതിയോടെ മാത്രമേ ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായി അന്വേഷണം നടത്തണം. ഓരോ അപേക്ഷയും അതതു സ്ഥലത്തെ ഡപ്യുട്ടി കമ്മിഷണറോ ജില്ലാ മജിസ്ട്രേട്ടോ കൃത്യമായി പരിശോധിക്കണം. ശേഷം ലഭിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.

മോദി സര്‍ക്കാരിന്റെ 2014ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ദേശീയ പൗരത്വ ഭേദഗതി ബില്‍. തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി 2016 ജൂലൈ 19ന് ബില്‍ ലോക്സഭയില്‍ ആദ്യമായി അവതരിപ്പിച്ചു. തുടര്‍ന്ന് ഓഗസ്റ്റ് 12-ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു കൈമാറുകയും 2019 ജനുവരി ഏഴിന് സമിതി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.2019 ജനുവരി എട്ടിനു ബില്‍ ലോക്സഭ പാസാക്കി. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാതിരുന്ന സാഹചര്യത്തില്‍ പതിനാറാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവാകുകയായിരുന്നു.

അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമ കരട് കഴിഞ്ഞവര്‍ഷം പുറത്തിറക്കിയപ്പോള്‍ വന്‍ ജനരോഷമാണ് ഉയര്‍ന്നിരുന്നത്. 40.7 ലക്ഷം പേരാണ് ഇതിന്റെ പേരില്‍ പുറത്തായത്.
അസമിലെ പൗരത്വവിഷയം ദേശീയതലത്തില്‍ രാഷ്ട്രീയമാനം കൈവരിച്ചുവെന്നു മാത്രമല്ല, രാജ്യത്തിനുമുന്നിലുള്ള മാനുഷികപ്രശ്നമായും മാറി.

പുറത്ത് പോകേണ്ടവരുടെ അവസാന പട്ടിക ഇനിയും തയ്യാറായിട്ടില്ലെങ്കിലും ഏറെ സങ്കീര്‍ണ്ണമായ ഒന്നായി മാറി കൊണ്ടിരിക്കുകയാണ് ഈ വിഷയം. കരട് റജിസ്റ്ററില്‍ പുറത്തായവരില്‍ 28 ലക്ഷം പേര്‍ ഹിന്ദുക്കളും 10 ലക്ഷം മുസ്ലിംകളും ബാക്കി മറ്റു വിഭാഗക്കാരുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ സര്‍ക്കാര്‍ കാണുന്നത്.

പുതിയ നിയമഭേദഗതിയനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും. എന്നാല്‍ മുസ്‌ലിങ്ങളെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ലാത്തതുകൊണ്ട് അവര്‍ ഒഴിവാകുകയും ചെയ്യും. ഇതോടെ അസമിലെ 10 ലക്ഷം വരുന്ന മുസ്ലിം ജനതയുടെ ഭാവി തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.

Top