പൗരത്വ ബില്ലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസും തൃണമൂലും

ന്യൂഡല്‍ഹി: രാജ്യസഭയില്‍ അവതരിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍. പൗരത്വ ഭേദഗതി ബില്‍ എഴുതിച്ചേര്‍ക്കേണ്ടത് പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് ജിന്നയുടെ കുഴിമാടത്തിലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രെയിന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും നാസി ജര്‍മനിയിലെ നിയമങ്ങളും താരതമ്യപ്പെടുത്തിയായിരുന്നു ഒബ്രെയിന്റെ വിമര്‍ശനം. പൗരത്വ ബില്ലിനും പൗരത്വ രജിസ്റ്ററിനും നാസി ജര്‍മനിയിലെ നിയമങ്ങളുമായി സമാനതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബില്ലിനെ ബംഗാളികള്‍ക്ക് അനുകൂലമായി ചിത്രീകരിക്കാന്‍ ബിജെപി ശ്രമിക്കേണ്ടതില്ല. ബിജെപി ബംഗാളികളെ രാജ്യസ്‌നേഹവും പൗരത്വവും പഠിപ്പിക്കേണ്ട. നാസികളുടെ കോപ്പി ബുക്കില്‍നിന്നാണ് പൗരത്വ ഭേദഗതി ബില്ലിന് രൂപംനല്‍കിയിരിക്കുന്നത്. ഏകാധിപത്യത്തിലേയ്ക്കാണ് ഇപ്പോള്‍ രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും ശക്തമായ വിമര്‍ശനമാണ് നടത്തിയത്. പൗരത്വബില്‍ ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല്‍പിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ പറഞ്ഞു. അസമില്‍ കുടിയേറ്റ ക്യാംപുകളിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും അദ്ദേഹം പറഞ്ഞു. മൃഗതുല്യമായ ജീവിതമാണ് കുടിയേറ്റക്കാര്‍ നയിക്കുന്നത്. കോണ്‍ഗ്രസ് വിഭജനത്തെ പിന്തുണച്ചിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാദത്തെയും ആനന്ദ് ശര്‍മ തള്ളി. വിഭജനത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു.

ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചത് ഹിന്ദുമഹാസഭയാണ്. സവര്‍ക്കറും ജിന്നയും ഒന്നിച്ചുനിന്നുവെന്നും ആനന്ദ് ശര്‍മ പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ ജീവിച്ചിരുന്നെങ്കില്‍ മോദിയുടെ ഭരണത്തില്‍ രോഷം കൊണ്ടേനെയെന്നും അദ്ദേഹം പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് മൂന്നു രാജ്യങ്ങളില്‍നിന്നുള്ളവരെ ബില്ലില്‍ പരിഗണിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി പി. ചിദംബരം ചോദിച്ചു. ആറ് മതങ്ങളെ പരിഗണിക്കുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്തത് എന്തുകൊണ്ടാണ് ശ്രീലങ്കന്‍ ഹിന്ദുക്കളും ഭൂട്ടാനിലെ ക്രിസ്ത്യാനികളും ഒഴിവാക്കപ്പെട്ടതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ബില്‍ പാസ്സാക്കുന്നതിന് തിരക്കുകൂട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനാവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യാന്‍ സാമാജികരെ നിര്‍ബന്ധിക്കുകയാണ്. ബില്‍ പാസ്സാക്കാനുള്ള നീക്കം പാര്‍ലമെന്റിനു മേലുള്ള പ്രഹരമാണ്. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ചിദംബരം പറഞ്ഞു.

Top