സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് ഉപയോഗം ; അന്വേഷണം വേണമെന്ന് ജസ്റ്റീസ് ബി. കെമാല്‍ പാഷ

കൊച്ചി : സിനിമാ ലൊക്കേഷനുകളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന നിര്‍മാതാക്കളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്ന് ജസ്റ്റീസ് ബി. കെമാല്‍ പാഷ. സെറ്റുകളില്‍ പരിശോധന നടത്താനും കേസെടുക്കാനും പരാതി വേണമെന്ന മന്ത്രി എ.കെ. ബാലന്റെ നിലപാടു വിവരക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലഹരി വസ്തുക്കളുടെ ഇടപാട് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസില്‍ വധശിക്ഷ പോലും ലഭിക്കാം. ഇക്കാര്യത്തില്‍ പോലീസിനു മന്ത്രി ഉള്‍പ്പെടെ ആരുടെയും അനുമതി ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് ഇടപാടുകള്‍ക്ക് അനുമതിയുള്ളതു പോലെയാണ് ന്യൂജെന്‍ എന്നുപറയപ്പെടുന്നവരുടെ രീതി. ലഹരിമരുന്ന് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റകൃത്യമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള രീതികള്‍. എന്നാല്‍, ഇതിനു തെളിവു കൊടുക്കണമെന്നു മന്ത്രി പറയുന്നതു മനസിലാവുന്നില്ല. അന്വേഷിച്ച് തെളിവു കണ്ടെത്തേണ്ടതു പോലീസാണ്. അവര്‍ പരിശോധിക്കണം. പരിശോധന അപ്രായോഗികമാണെന്നു പറയുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

Top