സൗണ്ടര്‍ നായിക സിസെലി ടൈസണ്‍ അന്തരിച്ചു

ലോസ് ഏംജല്‍സ്: ഹോളിവുഡ് നടി സിസെലി ടൈസണ്‍ (96) അന്തരിച്ചു. മനേജര്‍ ലാറി തോംസണാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ടൈസണ്‍ ചികിത്സയിലായിരുന്നു.സൗണ്ടറിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ നാമനിര്‍ദ്ദേശം സിസെലി ടൈസണ്‍ നേടിയിരുന്നു. ലോക സിനിമയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് 2018-ല്‍ ഓണററി ഓസ്‌കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. മൂന്ന് പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങളും നാല് ബ്ലാക്ക് റീല്‍ പുരസ്‌കാരങ്ങളും ഒരു സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ പുരസ്‌കാരവും നേടി.

കാരിബ് ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് 1950-കളിലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1970-ല്‍ സൗണ്ടര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നു. ഹൂഡ്ലം, ഡയറി ഓഫ് എ മാഡ് ബ്ലാക്ക് വുമണ്‍, ദ ഹെല്‍പ്പ്, ദ ഓട്ടോബയോഗ്രഫി ഓഫ് മിസ് ജെയിന്‍ പിറ്റ്മാന്‍, വിഡോ ടെല്‍സ് ഓള്‍, ദ ബ്ലൂ ബേഡ്, അലക്സ് ക്രോസ് എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 2020-ല്‍ പുറത്തിറങ്ങിയ എ ഫാള്‍ ഫ്രം ഗ്രേസിലാണ് അവസാനമായി അഭിനയിച്ചത്. ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്.

1942ലായിരുന്നു ആദ്യ വിവാഹം. കെന്നത്ത് ഫ്രാങ്ക്ളിനായിരുന്നു ഭര്‍ത്താവ്. 1956-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 1957-ല്‍ നടന്‍ ബില്ലി ടീ വില്ല്യംസിനെ വിവാഹം ചെയ്തു. 1956-ല്‍ ഈ ബന്ധവും അവസാനിച്ചു. 1981-ല്‍ അമേരിക്കന്‍ സംഗീതജ്ഞന്‍ മില്ലി ഡേവിസിനെ വിവാഹം ചെയ്തു. ഈ ബന്ധവും അധികം കാലം നീണ്ടു നിന്നില്ല. 1988-ല്‍ വിവാഹമോചനം നേടി.

 

 

Top