CIA Report about Pak Occupied Kashmir

വാഷിംഗ്ടണ്‍ : പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പാക്കിസ്ഥാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ പാക് അധീന കാശ്മീര്‍ പിടിച്ചെടുക്കാന്‍ ഇന്ത്യ തയാറാവുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ.

ഇന്ത്യ പുറത്തുവിട്ട കണക്കിലുമപ്പുറം നാശനഷ്ടം പാക് ഭീകരര്‍ക്കും സൈന്യത്തിനും കമാന്‍ഡോ ഓപ്പറേഷന്റെ ഭാഗമായി ഉണ്ടായതായാണ് സി.ഐ.എയുടെ വിലയിരുത്തല്‍.

ലോകത്തിന് മുന്നില്‍ നാണക്കേടാവുമെന്ന് കണ്ട് പാക്കിസ്ഥാന്‍ നാശനഷ്ടങ്ങളുടെയും മരണപ്പെട്ട സൈനികരുടെയും കണക്ക് കുറച്ച് കാണിക്കുമ്പോള്‍ ഇന്ത്യ പാക് സൈന്യത്തെയല്ല ആക്രമിച്ചത് എന്ന് വ്യക്തമാക്കുന്നതിന് ഭീകരരുടെ കണക്ക് മാത്രമാണ് പുറത്ത് വിട്ടതെന്നാണ് സി.ഐ.എ യുടെ നിഗമനം.

ഇത് ലോക രാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്തുന്ന നീക്കത്തിന്റെ ഭാഗമായാണ്.

ഇന്ത്യയുടെ ആക്രമണത്തെ ചെറുക്കുന്നതിന് അതിര്‍ത്തി പ്രദേശങ്ങളിലും നഗരങ്ങളില്‍പോലും വന്‍ സൈനിക അഭ്യാസവും തയ്യാറെടുപ്പും നടത്തിയിട്ടും പാക് സൈന്യത്തിന്റെയും റഡാറുകളുടെയും കണ്ണ് വെട്ടിച്ച് ഇന്ത്യന്‍ കമാന്‍ഡോകള്‍ പാക് അധിനിവേശ കാശ്മീരില്‍ നടത്തിയ ആക്രമണം അമേരിക്കന്‍ ചാരക്കണ്ണുകളേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പാക്കിസ്ഥാന് വിവരങ്ങള്‍ കൈമാറുന്ന ഏഷ്യയിലെ വന്‍ ശക്തിയായ ചൈനക്ക് പോലും ഇന്ത്യയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നതും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലേക്ക് ബലൂചിസ്ഥാന്‍ വഴി ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി ഭാവിയില്‍ ഇന്ത്യയ്ക്ക് വന്‍ ഭീഷണിയാവുമെന്നതിനാല്‍ പാക്കിസ്ഥാനുമായി ഏറ്റുമുട്ടലുണ്ടായാല്‍ ഈ ഇടനാഴി തകര്‍ക്കലാവും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ടാര്‍ഗറ്റ് എന്നാണ് സി.ഐ.എയുടെ കണക്ക് കൂട്ടല്‍.

ബലൂചിസ്ഥാന്‍ വിഘടന വാദികള്‍ക്ക് അഭയം നല്‍കിയും അവരെ പ്രോത്സാഹിപ്പിച്ചും വരും നാളുകളില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് വലിയ തലവേദന ഇന്ത്യ സൃഷ്ടിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഇന്ത്യയുടെ പിന്‍തുണ അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് മാത്രമല്ല റഷ്യയ്ക്ക് പോലും അനിവാര്യമായതിനാല്‍ പാക്കിസ്ഥാനുമായി ഇന്ത്യയ്ക്ക് ഒരു യുദ്ധം അനിവാര്യമായാല്‍ ഇന്ത്യയെ പിന്‍തുണയ്ക്കണമെന്ന വികാരമാണ് ഭൂരിപക്ഷ സഖ്യ രാഷ്ട്രങ്ങള്‍ക്കുമുള്ളതെന്ന നിഗമനവും സി.ഐ.എക്കുണ്ട്. ഇക്കാര്യങ്ങള്‍ സഹിതം വിശദമായ റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിക്ക് സി.ഐ.ഐ ഉദ്യോഗസ്ഥര്‍ കൈമാറിയതായാണ് പുറത്ത് വരുന്ന വിവരം.

ഇതോടൊപ്പം പാക്കിസ്ഥാനിലെ വിവിധ ഭീകര സംഘടനകളുടെ വിശദമായ റിപ്പോര്‍ട്ടും അവരുടെ നീക്കങ്ങളെ സംബന്ധിച്ച സൂചനകളും സിഐഎ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

ചൈനയും ഉത്തര കൊറിയയുമാണ് പ്രധാനമായും പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്ന സഹായ രാഷ്ട്രങ്ങള്‍. റഷ്യന്‍ സൈന്യവുമായി ചേര്‍ന്ന് സൈനിക അഭ്യാസം പാക്കിസ്ഥാന്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ റഷ്യ ഒരിക്കലും പാക്കിസ്ഥാനെ സഹായിക്കാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് റഷ്യയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

എക്കാലത്തും ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായ റഷ്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്.

Top