തെരുവ് കച്ചവടക്കാരെ സിഐ അസഭ്യ വർഷം നടത്തിയ സംഭവം; റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

കണ്ണൂര്‍: വഴിയോര കച്ചവടക്കാരെ സിഐ അസഭ്യ വർഷം നടത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. റിപ്പോർട്ട് ഇന്ന് തന്നെ ഡിഐജിക്ക് സമർപ്പിക്കുമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. റോഡുവക്കിൽ കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് ചെറുപുഴ സിഐ ബിനീഷ് കുമാര്‍ ഇവരോട് അപമര്യാദയായി പെരുമാറിയത്.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ചെറുപുഴ ടൗണിന് സമീപത്ത്, റോഡിൽ പഴങ്ങൾ വിറ്റ് ഉപജീവനം നടത്തുകയായിരുന്നു വഴിയോര കച്ചവടക്കാർ. എന്നാൽ അവരെ അവിടുത്തെ വ്യാപാരികൾ ചോദ്യം ചെയ്യുകയും പൊലീസിനെ അറിയിച്ച് വഴിയോര കച്ചവടക്കാരെ മാറ്റിത്തരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് എത്തിയ ചെറുപുഴ ഇൻസ്പെക്ടർ ബിനീഷ് കുമാർ വഴിയോര കച്ചവടക്കാരെ വിരട്ടി. ഉടൻ തന്നെ അവിടെ നിന്ന് മാറണമെന്നും ഭീഷണിപ്പെടുത്തി. ദേഹത്ത് കൈവെച്ച് സംസാരിക്കരുതെന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞപ്പോഴായിരുന്നു ഇൻസ്പെക്ടർ ബിനീഷ് കുമാർ അസഭ്യ വർഷം ആരംഭിച്ചത്.

നിങ്ങളെയെല്ലാം പാഠം പഠിപ്പിക്കുമെന്ന് സിഐ ആക്രോശിച്ചതുൾപ്പടെയുള്ള സംഭവങ്ങൾ കൂട്ടത്തിലുണ്ടായിരുന്ന കച്ചവടക്കാരിലൊരാൾ മൊബൈലിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിലിടുകയും ചെയ്തു. റോഡ് സൈഡിൽ കച്ചവടം നടത്തിയവർക്ക് പിഴ ചുമത്തിയ പൊലീസ് സംഘം എല്ലാവരെയും അവിടെനിന്ന് ഒഴിപ്പിച്ചു. തെരുവുകച്ചവടക്കാരാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇൻസ്പെക്ടറുടെ വാദം. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഇന്ന് ഡിഐജിക്ക് സമർപ്പിക്കും.

 

Top