മഠത്തില്‍ നിന്ന് ഇറക്കി വിടാനുള്ള സഭയുടെ തീരുമാനം നടക്കില്ലെന്ന് സിസ്റ്റര്‍ ലൂസി

വയനാട്: തന്നെ മഠത്തില്‍ നിന്ന് ഇറക്കിവിടാനുള്ള സഭയുടെ തീരുമാനം നിയമപരമായി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.

സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനത്തില്‍ അപ്പീല്‍ നടപടികളുമായി മുമ്പോട്ട് പോകുമെന്നും അതുകൊണ്ട് തന്നെ മഠത്തില്‍ നിന്ന് നിര്‍ബന്ധിച്ച് ഇറക്കിവിടാന്‍ സാധിക്കില്ലെന്നും ലൂസി കളപ്പുര പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന കര്‍ശന നിലപാടിലാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി). മകളെ തിരിച്ച് കൊണ്ടു പോകണമെന്ന് സിസ്റ്റര്‍ ലൂസിയുടെ അമ്മയ്ക്ക് മഠത്തില്‍ നിന്ന് കത്തയച്ചു. സിസ്റ്റര്‍ ലൂസിയ്ക്ക് ഒരു വിധത്തിലുള്ള പരിഗണനയും കൊടുക്കില്ലെന്നാണ് സഭ അറിയിച്ചിരിക്കുന്നത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്. മെയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.

Top