ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാന്‍ പറ്റില്ല, ജയമോഹന്‍, കൃത്യമായ വിശദീകരണം വേണം; ബി ഉണ്ണികൃഷ്ണന്‍

ഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി മലയാള സിനിമയേയും മലയാളേയും അധിക്ഷേപ പരാമര്‍ശവുമായി ജയമോഹന്‍ രംഗത്ത് വന്നത് വളരെ വിവാദമായിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശങ്ങളുള്ളത്.

യഥാര്‍ത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛര്‍ദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാര്‍ഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹന്‍ എഴുതി. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ‘മഞ്ഞുമ്മല്‍ ബോയ്‌സി”നെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്നാണ് പറയുന്നതില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പോലിസ് ആളുകളെ തല്ലിച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പുലമ്പുന്ന താങ്കള്‍ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ്

പ്രിയ ജയമോഹന്‍,

താങ്കള്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെ കുറിച്ചെഴുതിയതറിയാന്‍ കഴിഞ്ഞു. തമിഴ് വായിക്കാനറിയാത്തതിനാല്‍ ഞാന്‍ താങ്കളുടെ എഴുത്തിന്റെ ഉള്ളടക്കത്തിനായി ആശ്രയിച്ചത് ഈ വാര്‍ത്തയെയാണ്: പൂര്‍ണ്ണമായും ഈ വാര്‍ത്തയുടെ പിന്‍ബലത്തിലെഴുതുന്ന ഈ കുറിപ്പ് താങ്കളുടെ തമിഴിലുള്ള എഴുത്തിനോട് അനീതി ചെയ്യുന്നുണ്ടെങ്കില്‍, ക്ഷമിക്കണം. താങ്കളുടെ എഴുത്തിനെ സ്‌നേഹത്തോടെയും ആദരവോടെയും കാണുന്ന ആയിരക്കണക്കിന് മലയാളികളില്‍ ഒരാളാണ്, ഞാന്‍.

ആ എഴുത്തില്‍ സമൃദ്ധമായുള്ള, അലോസരപ്പെടുത്തുന്ന പ്രത്യയ ശാസ്ത്രസൂചനകളും, താങ്കള്‍ പൊതുസംവാദങ്ങളില്‍ പലപ്പോഴും സ്വീകരിക്കുന്ന രാഷ്രീയ നിലപാടുകളിലെ വങ്കത്തങ്ങളും, താങ്കളുടെ എഴുത്തിനെ വിലയിരുത്താനും വിമര്‍ശിച്ചില്ലാതാക്കാനുമുള്ള മാനകങ്ങളായി ഞങ്ങള്‍ കണ്ടിട്ടില്ല. നിങ്ങളുടെ എഴുത്ത് നിങ്ങളുടെ രാഷ്ടീയ ഭോഷ്‌ക്കിനെ ചലപ്പോഴെങ്കിലും മറികടക്കുന്നുണ്ട്. പക്ഷേ, നിങ്ങള്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സി”നെ കുറിച്ചെഴുതിയ വെറുപ്പിന്റെ വെളിപാട് ഒരു ദയയും അര്‍ഹിക്കുന്നില്ല. ‘കുടിച്ചു കുത്താടുന്ന പെറുക്കികള്‍’ എന്നാണ് നിങ്ങള്‍ ആ സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. പെറുക്കികള്‍ വെറുക്കപ്പെടേണ്ടവരാണെന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങള്‍ക്ക്, ‘മനുഷ്യപ്പറ്റ്’ എന്ന മൂല്യത്തിലേക്ക് പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിക്കേണ്ടി വരും. സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ ജീവിക്കുന്ന കുട്ടനും കൂട്ടുകാരും– അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധാനങ്ങളാണ്– ഒരു കയറിന്റെ രണ്ടറ്റങ്ങളില്‍ അവരുടെ ശരീരങ്ങള്‍ കെട്ടിയിട്ടപ്പോള്‍, അവരുടെ പെറുക്കിത്തരത്തിന്റെ നിസ്സാരതകളില്‍ കാലൂന്നി നിന്നു കൊണ്ട് തന്നെ, അവര്‍ സ്‌നേഹത്തിന്റെ, സഖാത്വത്തിന്റെ, സഹനത്തിന്റെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് വളരുകയായിരുന്നു. ഈ ചെറുപ്പക്കാര്‍ക്കു മുമ്പില്‍, സ്വാര്‍ത്ഥപുറ്റുകള്‍ക്കുള്ളിള്‍ സംതൃപ്ത ജീവിതം നയിക്കുന്ന നമ്മള്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടവരാണ്.

കല ഇങ്ങനെയൊക്കെയാണ് നമ്മളെ ശുദ്ധീകരിക്കുന്നത്. ഈ പെറുക്കികള്‍ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വെയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കില്‍, ജയമോഹന്‍ നിങ്ങള്‍ക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു. പ്രതികരണം അര്‍ഹിക്കാത്ത, മലയാള സിനിമയോട് രോഗാതുരമായ വെറുപ്പ് വമിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ നടത്തുണ്ടല്ലോ, താങ്കള്‍. താരതമ്യം നടത്തി മലയാള സിനിമയെ പുഴക്ത്താന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. കാരണം താങ്കളുടെ വെറുപ്പിന്റെ യുക്തി ഒരിക്കലും പിന്തുടരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്നാണ് താങ്കള്‍ പറയുന്നത്. ഈ കണ്ടെത്തല്‍ താങ്കള്‍ വസ്തുതകള്‍ വെളിപ്പെടുത്തി വിശദീകരിക്കണം. അല്ലാതെ ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാന്‍ പറ്റില്ല, ജയമോഹന്‍. അതെ, എറണാകുളത്ത് ഞങ്ങളുടെ ചെറുപ്പക്കാരുണ്ട്. ഗംഭീര സിനിമകളുണ്ടാക്കുന്ന മിടുമിടുക്കന്മാര്‍. അവരുടെ ലഹരി സൗഹൃദമാണ്, സിനിമയാണ്. കൂടുതല്‍ പറയുന്നില്ല. കാരണം, മറ്റ് ഭാഷകളിലെ സിനിമകളേയും ചലച്ചിത്രകാരന്മാരെയും ആദരവോടെ കാണുന്നതാണ് ഞങ്ങളുടെ ചലച്ചിത്ര സംസ്‌കാരം. ‘ഗുണ’ എന്ന സിനിമയ്ക്കും, കമലഹാസനും, ഇളയരാജയ്ക്കും ചിദംബരം എന്ന യുവാവും അയാളുടെ സുഹൃത്തുക്കളും നല്‍കിയ ട്രിബ്യൂട്ട് പോലും, നിങ്ങളുടെ കണ്ണിലെ വെറുപ്പിന്റെ ഇരുട്ടില്‍ തെളിഞ്ഞു കാണുന്നില്ല.

പോലിസ് ആളുകളെ തല്ലച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പുലമ്പുന്ന നിങ്ങള്‍ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നു. പിന്നെ, വാഗമണ്ണിലെ കുന്നുകളില്‍ നിന്ന് പൊട്ടിയ മദ്യക്കുപ്പികള്‍ വാരിക്കളഞ്ഞ ആ ഹൈക്കോടതി വക്കീലിന്റെ കഥയുണ്ടല്ലോ, നിങ്ങള്‍ ശരിക്ക് ചിരിപ്പിച്ചു കൊന്നു. സുഭാഷിനെയും കൊണ്ട് കുട്ടന്‍ മരണക്കുഴിയില്‍ നിന്ന് കര കയറുമ്പോള്‍ പശ്ചാത്തലത്തില്‍ കമലഹാസന്റെ ശബ്ദത്തില്‍ മുഴങ്ങുന്ന ‘മനിതര്‍ ഉണര്‍ന്നു കൊള്‍ക, ഇത് മനിതര്‍ കാതലല്ല’ തന്ന ഗുസ്ബംബ്‌സ് ഒരു രക്ഷയുമില്ല. പക്ഷേ, ഒരു വിയോജിപ്പുണ്ട്. സിനിമ പറയുന്നത് മനിതരുടെ സ്‌നേഹം തന്നെയാണ്. ശിക്ഷകരായ ദൈവങ്ങളോടും.

Top