ചാമ്പ്യന്മാർക്ക് വൻ തിരിച്ചടി; ക്രിസ്റ്റഫർ എൻകുങ്കുവിന് പരിശീലനത്തിനിടെ പരിക്ക്

ദോഹ: ലോകകപ്പ് നിലനിർത്താമെന്നുള്ള സ്വപ്നങ്ങൾക്കിടെ ഫ്രാൻസിന് വീണ്ടും തിരിച്ചടി. മുന്നേറ്റ നിരയിലെ സൂപ്പർ താരം ക്രിസ്റ്റഫർ എൻകുങ്കുവിന് പരിശീലനത്തിനിടെ പരിക്കേറ്റു. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ആർ ബി ലെയ്പസിഗിന് വീണ്ടും മികച്ച ഫോമിൽ കളിച്ചിരുന്ന എൻകുങ്കുവിൽ ഫ്രാൻസിന് ഒരുപാട് പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്.

ഇന്നലത്തെ പരിശീലന സെഷനിടെ മധ്യനിര താരം എഡ്വാർഡോ കാമവിംഗയുമായി പന്തിനായുള്ള ഒരു ചാലഞ്ച് നടത്തുന്നതിനിടെയാണ് എൻകുങ്കുവിൻറെ കാലിന് പരിക്കേറ്റത്. വേദനയാൽ പുളഞ്ഞ എൻകുങ്കു ചികിത്സ തേടുന്നതിനായി ഉടൻ തന്നെ ട്രെയിനിംഗ് ഫീൽഡിൽ നിന്ന് പുറത്തേക്ക് പോയി. താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നാണ് ഫ്രാൻസ് ഫുട്ബോൾ ടീം വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പോൾ പോഗ്ബ, എൻഗോളോ കാൻറെ, കിംപെമ്പെ എന്നിവരെ ലോകകപ്പിന് മുമ്പ് തന്നെ ഫ്രാൻസിന് പരിക്ക് മൂലം നഷ്ടമായിരുന്നു. ഇപ്പോൾ എൻകുങ്കുവിന് കൂടെ പരിക്ക് വില്ലനാകുമ്പോൾ ഫ്രഞ്ച് ആരാധകർ കടുത്ത നിരാശയിലാണ്. ഈ സീസണിൽ മിന്നുന്ന ഗോളടി മികവിലായിരുന്നു എൻകുങ്കു. ജർമൻ ബുന്ദസ്‍ലീഗിൽ 15 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് താരം അടിച്ചു കൂട്ടിയിരുന്നത്.

ഈ സീസണിൽ പരിക്ക് നിരന്തരം വേട്ടയാടുന്ന കരീം ബെൻസേമയുടെ അവസ്ഥ കൂടി പരിഗണിക്കുമ്പോൾ എൻകുങ്കുവിൻറെ സാന്നിധ്യം വലിയ ആശ്വാസമായിരുന്നു ഫ്രഞ്ച് ടീമിന് നൽകിയിരുന്നത്. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയ, ഡെൻമാർക്ക്, ടൂണീഷ്യ എന്നീ ടീമുകൾക്കൊപ്പമാണ് ഫ്രാൻസ് ഉൾപ്പെട്ടിരിക്കുന്നത്. 23ന് ഓസ്ട്രേലിയക്കെതിരെയാണ് ഫ്രഞ്ച് പടയുടെ ആദ്യ മത്സരം. നേഷൻസ് ലീഗിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയ ഡെൻമാർക്ക് തന്നെയാണ് ഗ്രൂപ്പിലെയും പ്രധാന വെല്ലുവിളി.

Top