ക്രിസ്മസ്-ന്യൂ ഇയര്‍ ബംപർ: വിറ്റത് കഴിഞ്ഞ വർഷത്തേക്കാൾ ഏഴര ലക്ഷം അധികം ടിക്കറ്റുകൾ

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24-ലെ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ വിൽപന റെക്കോര്‍ഡിലേക്ക്. ഭാഗ്യത്തെ സ്വപ്‌നം കാണുന്നവര്‍ക്ക് ഈ വര്‍ഷം ജനുവരി 24 ഉച്ചയ്ക്ക് രണ്ടു മണി സൗഭാഗ്യത്തിന്റെ പുത്തനുണർവാണ് സമ്മാനിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴര ലക്ഷം അധികം ടിക്കറ്റുകളാണ് തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് വിറ്റുപോയത്.

27,40,750 ടിക്കറ്റുകള്‍ ഇതിനോടകം പൊതുജനങ്ങളിലേക്ക് എത്തി. 2,59,250 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിൽക്കാനുള്ളത്. നിലവില്‍ ടിക്കറ്റ് വിൽപനയില്‍ ഒന്നാം സ്ഥാനം പാലക്കാടിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങളുമായി എറണാകുളവും തൃശൂരും ഏകദേശം ഒപ്പത്തിനൊപ്പമാണ്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി തന്നെ. അത് ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്.

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

3,88,940 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംപറിന് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 3,02,460 സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംപറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ 6,91,300 സമ്മാനങ്ങളാണ്.
400 രൂപയാണ് ഒരു ടിക്കറ്റിന് വില. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാര്‍ക്ക് ടിക്കറ്റ് വിൽപന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വിൽപനയ്ക്കായി ഏടുക്കുന്ന ഏജന്റുമാര്‍ക്ക് സ്‌പെഷല്‍ ഇന്‍സെന്റീവായി 35,000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കും.

Top