ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം: മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരന്‍റിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ബ്രെന്റണ്‍ ടാരന്റിനെ ഏപ്രില്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആസ്‌ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്റണ്‍ ടാരന്റ്. ഇയാളെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബ്രെന്റണ്‍ ടാരന്റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അറാന്‍ഡ പറഞ്ഞു. ക്രൈസ്റ്റ്ചർച്ചിലെ മുസ്ലീംപള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ലോകത്തെ ‍ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്.

അതിവേഗത്തിൽ കാറോടിച്ച് ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുന്നൂറിലേക്ക്. തോക്കിലെ വെടിയുണ്ട തീർന്നതോടെ വീണ്ടു കാറിനടുത്തേക്ക് എത്തി മറ്റൊരു തോക്കുമായി ആക്രണണം തുടർന്നു. വഴിയിൽ കണ്ട ഒരു പെൺകുട്ടിക്ക് നേരെയും ആക്രമി നിറയൊഴിച്ചതായും റിപ്പോർട്ടുകളുണ്ട്.

Top