ഐ.പി.എല്‍ പാതിവഴിയില്‍ മുടങ്ങിയിട്ടും തന്‍റെ ശീലങ്ങൾ കൈ വിടാതെ ക്രിസ് ഗെയില്‍. മാലിദ്വീപില്‍ ഒഴിവുസമയം ആസ്വദിക്കുന്ന ഗെയില്‍ കടല്‍പരപ്പിലൂടെ ചീറിപ്പായുകയാണ്. വാട്ടര്‍ സ്കൂട്ടറില്‍ ജെറ്റ് സ്കീയിംഗ് നടത്തിയാണ് ക്രിസ് ഗെയില്‍ തന്‍റെ രസം കണ്ടെത്തുന്നത്. ആരാധകര്‍ക്കായി തന്‍റെ ഇന്‍സ്റ്റാഗ്രാമിലാണ് ഗെയില്‍ ചിത്രങ്ങളിട്ടത്.
ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് വിമാനസർവ്വീസ് ഇല്ലാത്തതിനാല്‍ ബി.സി.സി.ഐ എല്ലാ വിദേശതാരങ്ങളേയും മാലിദ്വീപിലെ ഹോട്ടലുകളിലും റിസോട്ടുകളിലും താമസിപ്പിച്ച് അവിടെനിന്നും അതാത് നാടുകളിലേക്കുള്ള യാത്രാസൗകര്യം ഒരുക്കുകയാണ് ചെയ്യുന്നത്.
നടി പ്രീതി സിന്‍റയുടെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ താരമായിട്ടാണ് ഐ.പി.എല്ലില്‍ ഗെയില്‍ കളിക്കുന്നത്. ഇത്തവണ അത്ര മികച്ച ഫോമിലല്ല ക്രിസ് ഗെയില്‍ കളിച്ചിട്ടുള്ളത്. എട്ടു മത്സരങ്ങളിലായി 178 റണ്‍സാണ് ആകെ നേടിയത്. കൊറോണ വ്യാപനം മത്സരം മുടക്കുമ്പോള്‍ പഞ്ചാബ് ആറാം സ്ഥാനത്താണ്. 2009ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായിട്ടാണ് ക്രിസ് ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 140 മത്സരങ്ങള്‍ കളിച്ചു. ഐ.പി.എല്ലിലെ റണ്‍വേട്ടക്കാരില്‍ ഏഴാമനായ ഗെയില്‍ ഇതുവരെ 4950 റണ്‍സും അടിച്ചെടുത്തുകഴിഞ്ഞു.