യുവാവിനെ കൊന്ന് ശരീരഭാഗങ്ങള്‍ കനാലില്‍ തള്ളി; അമ്മയും സഹോദരനും അറസ്റ്റില്‍

ചെന്നൈ: കമ്പത്ത് തലയും കൈകാലുകളും അറുത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കമ്പം സ്വദേശി വിഘ്‌നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിഘ്‌നേശ്വരന്റെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.അമ്മ സെല്‍വി, സഹോദരന്‍ ഭാരത് എന്നിവരാണ് അറസ്റ്റിലായത്.

യുവാവിന്റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയും സ്വഭാവദൂഷ്യത്തെ ചൊല്ലിയുമുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചെന്നാണ് പ്രതികള്‍ പറയുന്നത്. വെട്ടി മാറ്റിയ വിഘ്‌നേശ്വരന്റെ തല ഒരു കിണറ്റില്‍ നിന്നു കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തില്‍ ഉപേക്ഷിച്ചു. ഇതു കണ്ടെത്താന്‍ ഇന്നു തിരച്ചില്‍ നടത്തും.

കൊലനടത്തിയ ശേഷം മെഷീന്‍ വാളുപയോഗിച്ച് കൈകാലുകള്‍ അറുത്ത് മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്.

സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ഞായറാഴ്ച രാത്രി പത്തുമണിയോടെ കമ്പം – ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്ത് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Top