ഈ പ്രായത്തിലും അദ്ദേഹം പാട്ട് പഠിക്കുകയാണ്; പുതിയത് പഠിക്കാനായി ശ്രമിക്കുകയാണ്

ലയാളത്തിന് എന്നും അഭിമാനത്തോടെ പറയാനാകുന്ന പ്രിയ ഗായകരാണ് യേശുദാസും, കെ.എസ് ചിത്രയും. ആയിരക്കണക്കിന് പാട്ടുകളാണ് ഇരുവരും പാടിയിരിക്കുന്നത്. എന്നാല്‍ ഇത്രയധികം വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ദാസേട്ടന്റെ ഫോണ്‍കോള്‍ വന്നാല്‍ പോലും താന്‍ എണീറ്റു നിന്നുപോകുമെന്ന് പറയുകയാണ് ചിത്ര. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രയുടെ പ്രതികരണം.

‘എണീറ്റു പോകും. അത്ര ബഹുമാനമാണ് ദാസേട്ടനോട്. ഈ പ്രായത്തിലും അദ്ദേഹം പാട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികമാര്‍ക്കും അറിയില്ല. കയ്യില്‍ ഒരു ബുക്കുണ്ടാകും. അതില്‍ നിന്ന് ഓരോ പുതിയ കീര്‍ത്തനങ്ങള്‍ വശമാക്കികൊണ്ടിരിക്കും. ഓരോ വേദിയിലും അടുത്ത വര്‍ഷം വരുമ്പോള്‍ അദ്ദേഹം പുതിയൊരു കീര്‍ത്തനമെങ്കിലും പാടിയിരിക്കും. ഇപ്പോള്‍ പഠനത്തോടുള്ള അഭിനിവേശം കൂടിയിരിക്കുകയാണ്. ഭക്ഷണം പോലും മറന്ന മട്ടാണ്. പുതിയതു പഠിക്കാനായി ഇത്രമാത്രം സമര്‍പ്പണം ചെയ്യുന്ന ആളെ ഞാന്‍ വേറെ കണ്ടിട്ടില്ല. എന്റെ ആദ്യ യുഗ്മഗാനം ദാസേട്ടനൊപ്പമായിരുന്നു. ഗുരുവാണ്.

സിനിമയ്ക്കൊപ്പം ക്‌ളാസിക്കല്‍ മ്യൂസിക്കും കൊണ്ടുപോകണമെന്ന ഉപദേശം മാത്രം പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.ദാസേട്ടന്‍ എപ്പോഴും പറയും കച്ചേരിയില്‍ ശ്രദ്ധിക്കണമെന്ന്. പക്ഷേ അത് ലളിത സംഗീത ആലാപനത്തെ ബാധിക്കുമെന്നാണ് എന്റെ അനുഭവം. റേഞ്ചിന് ദോഷമാണ്. പുരുഷന്മാര്‍ക്ക് അത്രത്തോളം ഇല്ലെന്ന് തോന്നുന്നു. പക്ഷേ സ്ത്രീകള്‍ക്ക് ഇതുരണ്ടുംകൂടി കൊണ്ടുപോകുന്നത് ശരിയാകില്ലെന്നാണ് എന്റെ അനുഭവം’ എന്നും ചിത്ര പറയുന്നു.

Top