സീരിയൽ താരം ചിത്രയുടെ മരണം; പ്രതിശ്രുത വരൻ ഹേമന്തിനെതിരെ ആരോപണവുമായി മാതാവ്

ചെന്നൈ : തമിഴ് സീരിയൽ താരവും ടിവി അവതാരകയുമായ വിജെ ചിത്രയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി ചിത്രയുടെ മാതാവ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വികാരാധീനയായാണ് ഇവർ പ്രതികരിച്ചത്. മകളുടെ മരണം കൊലപാതകമാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നുമാണ് ഇവർ ആരോപിക്കുന്നത്. ചിത്രയ്ക്ക് നീതി ലഭിക്കാൻ എല്ലാവരും തന്നോടൊപ്പം നിൽക്കണമെന്നും ഇവർ പറഞ്ഞു.

28 വയസ്സുള്ള ചിത്രയെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. ഇ.വി.പി. ഫിലിം സിറ്റിയിൽ ഒരു പരിപാ‌ടിയു‌‌ടെ ഷൂട്ട് കഴിഞ്ഞ് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ്‌ ചിത്ര ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ഭാവിവരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണ്.

കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. അമ്മയും ഹേമന്ദുമായുള്ള വഴക്കുകൾ മൂലം ഡിസംബർ 4 മുതൽ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രയുടെ മരണം ആത്മഹത്യയാണെന്ന നി​ഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക നി​ഗമനം അനുസരിച്ച് ചിത്രയുടേത് ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകൾ ദുരൂഹതയുണർത്തുന്നത് ആണെന്നതിനാൽ മറ്റ് തരത്തിലും അന്വേഷണം നീങ്ങുന്നുണ്ട്.

Top