ചെന്നൈ: സീരിയൽ നടിയും അവതാരകയുമായ വി ജെ ചിത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിശ്രുത വരൻ ഹേംനാഥ് ചിത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്ത് സെയ്ദ് രോഹിത്ത്. ചിത്ര കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നും അഭിനയം നിര്‍ത്താൻ ആവശ്യപ്പെട്ടിരുന്നതായും സെയ്ദ് രോഹിത്ത് പറഞ്ഞു. ചിത്ര വഴങ്ങാതിരുന്നപ്പോള്‍ വഴക്കിട്ടു, അതിന്റെ പേരില്‍ മാനസികമായി ഒരുപാട് പീഡിപ്പിച്ചു. ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താന്‍ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതില്‍ കുപിതയായ ചിത്ര മുറിയില്‍ കയറി വാതിലടച്ചു. വാതിലില്‍ ഒരുപാട് തട്ടിയിട്ടും മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു. ഡിസംബര്‍ 9നാണ് നസ്രറത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ച നിലയിൽ ചിത്രയെ കണ്ടത്. ഡിസംബര്‍ 15 ന് ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്.