ഒരു കുടുംബത്തിന് ഒരു ടിക്കറ്റ്; കോണ്‍ഗ്രസ് അടിമുടി മാറുന്നു, ചിന്തന്‍ ശിബിരത്തിനു തുടക്കം

ഉദയ്പുര്‍ : ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്കു മാത്രം ടിക്കറ്റ് എന്നത് ഉള്‍പ്പെടെ, ഉദയ്പുരിലെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പരിഗണിക്കുന്നത് സമൂലമായ മാറ്റങ്ങള്‍. കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പാര്‍ട്ടിക്കു വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ ആ കുടുംബത്തില്‍ ഉണ്ടെങ്കില്‍, രണ്ടാമതൊരു ടിക്കറ്റ് പരിഗണിക്കാമെന്നാണ്, പരിഗണനയിലുള്ള വ്യവസ്ഥ.

ബുത്ത്, ബ്ലോക്ക് കമ്മിറ്റികള്‍ക്കിടക്ക് മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന നിര്‍ദേശം നേതൃയോഗം പരിഗണിക്കുന്നുണ്ട്. എല്ലാ പാര്‍ട്ടി ഘടകത്തിലും ഭാരവാഹിത്വത്തില്‍ 50 ശതമാനം അന്‍പതു വയസ്സിനു താഴെയുള്ളവര്‍ക്കായി നീക്കിവയ്ക്കണം. പാര്‍ട്ടി പദവികളില്‍ ഒരാള്‍ പരമാവധി അഞ്ചു വര്‍ഷം മതി. ഭാരവാഹികളുടെ പ്രകടനം വിലയിരുത്താന്‍ പബ്ലിക് ഇന്‍സൈറ്റ് വിഭാഗം വേണമെന്നും നിര്‍ദേശമുണ്ട്.

കാലത്തിനൊത്തുള്ള സമൂലമായ മാറ്റമാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്ന്, ചിന്തര്‍ ശിബിരത്തിനു മുമ്പായി മാധ്യമ പ്രവര്‍ത്തകരെ കണ്ട ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പറഞ്ഞു. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാവുന്നതടെ കോണ്‍ഗ്രസ് അടിമുടി മാറുമെന്ന് മാക്കന്‍ പ്ര്ത്യാശ പ്രകടിപ്പിച്ചു.

മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് ഏകണ്ഠമായ പിന്തുണ ലഭിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും 15 മുതല്‍ 20 വരെ ബൂത്തുകള്‍ ഉണ്ടാവും. മൂന്നു മ്ണ്ഡലം കമ്മിറ്റികളാണ് ഒരു ബ്ലോക്ക് കമ്മിറ്റിക്കു കീഴില്‍ വരിക.

ആഭ്യന്തര തലത്തിലെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍, മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കും. മോശം പ്രകടനം നടത്തുന്നവരെ നീക്കം ചെയ്യുമെന്നും മാക്കന്‍ പറഞ്ഞു.

Top