ചിന്നക്കനാല്‍ കയ്യേറ്റം: അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി പിന്‍വലിച്ചു

തൊടുപുഴ: ചിന്നക്കനാല്‍ ഭൂമി കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റവന്യൂ മന്ത്രി റദ്ദാക്കി. അന്വേഷണസംഘത്തിലെ പത്തുപേരെയും തിരിച്ചുവിളിച്ച നടപടി ഏറെ വിവാദമായതോടെയാണ് ഇ.ചന്ദ്രശേഖരന്റെ ഇടപെടല്‍. ഇവരെ വീണ്ടും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് ചിന്നക്കനാല്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തില്‍ നിന്ന് തിരിച്ചുവിളിച്ചത്.

മൂന്നാറില്‍ എണ്‍പതിലധികം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലംമാറ്റിയത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും അനധികൃതമെന്ന് കണ്ട് രേണു രാജ് റദ്ദാക്കിയിരുന്നു.

ജോയിസ് ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ദേവികുളം സബ് കലക്ടറിനെ മാറ്റി കൊണ്ടുള്ള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. ചിന്നക്കനാലില്‍ വ്യാജപട്ടയം നിര്‍മിച്ച് ഭൂമി കൈയേറിയെന്ന് കണ്ടതിനെ തുടര്‍ന്ന് മുംബൈ ആസ്ഥാനമായ അപ്പോത്തിയോസിസ് കമ്പനിയുടെയും ആര്‍.ഡി.എസ്. കമ്പനിയുടെയും പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു. ചിന്നക്കനാലില്‍ ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധനയും നടത്തിവരികയായിരുന്നു.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കും എതിരെ നടപടി തുടരുന്നതിനിടെയാണ് മൂന്ന് സബ് കലക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ സ്ഥാന മാറ്റം നല്‍കിയത്. കഴിഞ്ഞ നവംബര്‍ 19നാണ് രേണുരാജ് ചുമതലയേറ്റത്. മുതിരപ്പഴയുടെ തീരത്ത് പഞ്ചായത്ത് നിര്‍മ്മിച്ച വനിതാ വ്യവസായ കേന്ദ്രത്തിന്റെ പണികള്‍ അടക്കമുള്ള കയ്യേറ്റങ്ങള്‍ സബ്കലക്ടര്‍ തടഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു രേണു രാജിന്റെ നടപടികള്‍. തുടര്‍ന്നാണ് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ സബ്കലക്ടര്‍ക്ക് എതിരെ രംഗത്തെത്തിയത്. പിന്നീട് എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമാകുകയും ചെയ്തിരുന്നു

Top