മാരകമായ വൈറസിനെപ്പറ്റി ചൈനയ്ക്ക് നേരത്തെ അറിയാമായിരുന്നു; ചൈനീസ് വൈറോളജിസ്റ്റ്

വാഷിങ്ടണ്‍: കോവിഡ്-19ന്റെ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വൈറോളജിസ്റ്റാണ് രോഗവ്യാപനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചൈന മറച്ചു വെച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

മാരകമായ വൈറസിനെപ്പറ്റി ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നാല്‍ ലോകാരോഗ്യസംഘടനയുടെ ഉപദേശകനായ പ്രൊഫസര്‍ മാലിക് പെയ് രിസ് ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വെളിപ്പെടുത്തല്‍. നിലവില്‍ ഒളിവില്‍ കഴിയുന്ന ഡോ. ലി മെങ് യാനിന്റെ വെളിപ്പെടുത്തല്‍ യുഎസ് മാദ്ധ്യമമായ ഫോക്സ് ന്യൂസാണ് പുറത്തു വിട്ടത്. വൈറസ് ബാധയുടെ വിവരങ്ങള്‍ ചൈന പുറത്തു വിടുന്നതിനു വളരെ മുന്‍പു തന്നെ അവര്‍ക്ക് നോവല്‍ കൊറോണ വൈറസിനെപ്പറ്റി അറിയാമായിരുന്നുവെന്ന് ഡോ. യാന്‍ വെളിപ്പെടുത്തി.

അന്ന് ഗവേഷണം നടന്നിരുന്നുവെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ഇന്ന് കോവിഡ്-19 എന്ന് വിളിക്കുന്ന മഹാമാരിയുടെ ആരംഭ സമയത്ത് അതേപ്പറ്റി ഗവേഷണം നടത്തിയ അഞ്ചു പേരിലൊരാളാണ് താനെന്നും യാന്‍ പറയുന്നു. തന്റെ സൂപ്പര്‍വൈസറിനോട് സാര്‍സിന് സമാനവും എന്നാല്‍ അതല്ലാത്തതുമായ വൈറസിനെപ്പറ്റി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെപ്പറ്റി വിദേശ വിദഗ്ധര്‍ക്ക് ചൈനയില്‍ ഗവേഷണം നടത്തുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. വിവരങ്ങള്‍ തുറന്നു പറഞ്ഞ തന്റെ ജീവന്‍ അപകടത്തിലാണെന്നും ഡോ. യാന്‍ വ്യക്തമാക്കി.

ഡിസംബര്‍ 31 ന് വൈറസ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന കാര്യം ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ സുഹൃത്തുക്കള്‍ അറിയിച്ചു. എന്നാല്‍ അപ്പോഴും ചൈനയോ ലോകാരോഗ്യ സംഘടനയോ ഇതേപ്പറ്റി ലോകത്തോട് പറഞ്ഞിരുന്നില്ല. എന്നാല്‍ ജനുവരി 9നു മാത്രമാണ് ചൈനയും ലോകാരോഗ്യസംഘടനയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

എന്നാല്‍ ലി മെങ് യാനിന്റെ ആരോപണം ചൈന തള്ളിക്കളിഞ്ഞു. ഇവര്‍ ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ജീവനക്കാരിയല്ലെന്നാണ് അമേരിക്കയിലെ ചൈനീസ് എംബസി വ്യക്തമാക്കുന്നത്.

Top