ദേശസുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു; മോദിയുടെ പ്രസംഗം നീക്കം ചെയ്ത് വിചാറ്റ്

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ എംബസിയുടെ അപ്‌ഡേറ്റുകള്‍ നീക്കം ചെയ്ത് ചൈനയിലെ സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്. ഇന്ത്യ-ചൈന സംഘര്‍ഷത്തെ സംബന്ധിച്ച പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഉള്‍പ്പടെയുള്ള അപ്‌ഡേറ്റുകളാണ് വിചാറ്റ് നീക്കം ചെയ്തിരിക്കുന്നത്.

രാജ്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പരസ്യമാക്കപ്പെടുന്നു, ദേശസുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു എന്നീ കാരണങ്ങളാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന, ഇന്ത്യന്‍-ചൈനീസ് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവിന്റെ പ്രസ്താവന എന്നിവയാണ് ഇന്ത്യന്‍ എംബസി വിചാറ്റില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഒരു ദിവസം മുമ്പ് വെയ്‌ബോയില്‍ പോസ്റ്റ് ചെയ്ത വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവന നീക്കം ചെയ്തതു സംബന്ധിച്ച് ഇന്ത്യന്‍ എംബസിക്ക് വിശദീകരണം നല്‍കേണ്ടതായി വന്നിരുന്നു. ഇന്ത്യന്‍ എംബസിയല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് വ്യക്തമാക്കിയ എംബസി അധികൃതര്‍ ചൈനീസിലുള്ള പ്രസ്താവനയുടെ സ്‌ക്രീന് ഷോട്ട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെയാണ് വിചാറ്റിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത കാര്യം ശ്രദ്ധയില്‍ പെടുന്നത്. വിചാറ്റിലെ പോസ്റ്റുകളില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റുകള്‍ എഴുതിയ വ്യക്തി നീക്കം ചെയ്തു എന്ന മെസേജാണ് വരിക. എന്നാല്‍ തങ്ങളല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് എംബസി അധികൃതര്‍ പറയുന്നു. അതേസമയം, വിദേശകാര്യമന്ത്രാലയ വക്താവിന്റെ പ്രസ്താവന പങ്കുവെച്ച പോസ്റ്റില്‍ ക്ലിക്ക് ചെയ്താല്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ പോസ്റ്റ് വീക്ഷിക്കാനാവില്ലെന്ന സന്ദേശമാണ് കാണുന്നത്.

പത്തു ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ ആപ്പാണ് വിചാറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറ്റൊരു ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലും അക്കൗണ്ട് ഉണ്ട്. 2015 മേയിലെ ചൈനയില്‍ എത്തിയപ്പോഴാണ് വെയ്‌ബോയില്‍ അദ്ദേഹം അക്കൗണ്ട് എടുത്തത്.

Top