പാംഗോങ് മലനിരകളിലും ചൈനീസ് പ്രകോപനം; അതിക്രമിച്ച് കയറി ടെന്റ് കെട്ടി

ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളിലും സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍. മലനിരകളില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നതെന്നാണ്.

8 മലനിരകളുള്ള പാംഗോങ്ങില്‍ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എട്ടിനും നാലിനുമിടയിലുള്ള പ്രദേശങ്ങളില്‍ 62 ഇടങ്ങളിലായി സൈനികരെ പാര്‍പ്പിക്കുന്നതിനു മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണു വിവരം.

ചൈനയെ പ്രതിരോധിച്ചു നാലാം മലനിരയില്‍ ഇന്ത്യയുടെ വന്‍ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മാസങ്ങളോളം നിലയുറപ്പിക്കാന്‍ സജ്ജമാണെന്നും എതിരാളിയുടെ ഏതു നീക്കവും നേരിടാന്‍ സന്നദ്ധമാണെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.ഗല്‍വാനിലേക്കാള്‍ ഗണ്യമായ സേനാ വിന്യാസമാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ, സംഘര്‍ഷം ഏറ്റുമുട്ടലിലേക്കു നീണ്ടാല്‍ ഇരുഭാഗത്തും വന്‍ നാശനഷ്ടമുണ്ടാകും.

സേനാ വിന്യാസത്തിന്റെ അളവില്‍ കിഴക്കന്‍ ലഡാക്കിലെ ഏറ്റവും സംഘര്‍ഷഭരിതമായ പ്രദേശം പാംഗോങ് മലനിരകളാണെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സേനാംഗങ്ങളുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടലിനു ചൈനയോടു പകരം ചോദിക്കണമെന്ന വികാരം അതിര്‍ത്തിയിലെ ജവാന്‍മാര്‍ക്കിടയില്‍ ശക്തമാണ്.

Top