ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഏകാധിപതി; യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

കാലിഫോര്‍ണിയ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെതിരെ വിവാദ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.കാലിഫോര്‍ണിയയില്‍ നടന്ന ധനസമാഹരണ പരിപാടിക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘ഏകാധിപതി’യെന്ന് വിശേഷിപ്പിച്ചത്. ചൈനീസ് ചാരന്‍ ബലൂണ്‍ യുഎസ് വെടിവച്ചിട്ടതിനെത്തുടര്‍ന്ന് ഷി നാണംകെട്ടതായും ബൈഡന്‍ പറഞ്ഞു. പിന്നാലെ ബൈഡന്റെ വാക്കുകളെ ശക്തമായി എതിര്‍ത്ത് കൊണ്ട് ചൈന രംഗത്തെത്തി. ചൈനയുടെ ചാര ബലൂണ്‍, രണ്ട് പെട്ടി നിറയെ ചാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ഞാന്‍ വെടിവച്ച് ഇട്ടപ്പോള്‍ ഷി ജിന്‍പിംഗിന് അത് അറിയില്ലായിരുന്നു. അതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. ‘എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പോകുന്നത് സ്വേച്ഛാധിപതികള്‍ക്ക് വലിയ നാണക്കേടാണ്’ ജോ ബൈഡന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കാലാവസ്ഥ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുവെന്ന് ചൈന അവകാശപ്പെട്ട ബലൂണ്‍, യുഎസിന്റെ ആകാശത്ത് നിരവധി ദിവസങ്ങള്‍ പറന്ന് നടന്നത് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒടുവില്‍ യുഎസ് സൈനിക വിമാനത്തിന്റെ സഹായത്തോടെ ബലൂണ്‍ വെടിവച്ചിടുകയായിരുന്നു. ചൈനയുടെ ‘ചാര ബലൂണാ’ണ് അതെന്നും യുഎസ് രഹസ്യങ്ങള്‍ ചോര്‍ത്താനാണ് അത് ഉപയോഗിച്ചതെന്നും യുഎസ് ആരോപിച്ചിരുന്നു. ഈ സമയത്തായിരുന്നു ബിങ്കന്റെ ചൈനാ സന്ദര്‍ശനം ആദ്യം തീരുമാനിച്ചിരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച സന്ദര്‍ശനം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ബ്ലിങ്കന്‍ യുഎസില്‍ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് ജോ ബൈഡന്റെ അഭിപ്രായ പ്രകടനമുണ്ടായത്. ബൈഡന്റെ പരാമര്‍ശം അങ്ങേയറ്റം അസംബന്ധവും നിരുത്തരവാദപരവുമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അഭിപ്രായപ്പെട്ടു. നയതന്ത്ര മര്യാദകള്‍ ലംഘിക്കുന്ന തുറന്ന രാഷ്ട്രീയ പ്രകോപനമാണ് ബൈഡന്റെ പരാമര്‍ശമെന്ന് മാവോ നിംഗ് പറഞ്ഞു. ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനത്തിന് പിന്നാലെ ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടായെന്ന് ഷി പറഞ്ഞതിന് പിന്നാലെയായിരുന്നു ജോ ബൈഡന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയം.

Top