ചെന്നൈ: മൊബൈല്‍ ആപ്പ് ലോൺ തട്ടിപ്പ് കേസില്‍ ചൈനീസ് സ്വദേശിയുൾപ്പടെ നാല് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കോൾ സെന്‍ററുകൾ സ്ഥാപിച്ച് 11 ആപ്പുകൾ വഴി കോടികളുടെ തട്ടിപ്പ് നടത്തി വരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഘത്തിലെ പ്രധാനിയും ചൈനീസ് പൗരനുമായ സിയാ സാങ് ഇപ്പോഴും ഒളിവിലാണ്.റിസർവ് ബാങ്കിന്‍റെ അനുമതിയില്ലാതെ അമിത പലിശയീടാക്കി മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കുന്ന സംഘത്തിനെതിരെ തെലങ്കാനയില്‍ ആറ് കേസുകളിലായി അന്വേഷണം പുരോഗമിക്കുകയാണ്.
വായ്പ തിരിച്ചടവ് മുടങ്ങിയവരെ കമ്പനിയുടെ രാജ്യത്തെ വിവിധയിടങ്ങളിലുള്ള കോൾ സെന്ററുകളില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പൊലീസില്‍ നിരവധി പരാതികളെത്തിയതോടെയാണ് കോടികളുടെ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. ഇതുവരെ തെലങ്കാനയില്‍ മാത്രം 16 പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്.