നരേന്ദ്രമോദി-ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍

ചെന്നൈ : തമിഴ്നാട്ടിലെ മഹാബലിപുരത്ത് വെളളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടക്കുന്ന അനൗപചാരിക ഉച്ചക്കോടിയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍.

ഇന്ത്യയും ചൈനയും സംയുക്തമായി അന്താരാഷ്ട്ര , പ്രാദേശിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ലോക രാജ്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇവരുടെ കൂടിക്കാഴ്ച വളര്‍ന്നു വരുന്ന വിപണികള്‍ക്കും മറ്റ് വികസര രാജ്യങ്ങള്‍ക്കും അനുകൂലമായ ഒരു പുതിയ അന്തര്‍ദ്ദേശീയ രാഷ്ട്രീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുന്നതിന് സഹായകമാകും.

ചൈനയ്ക്കും ഇന്ത്യയ്ക്കും ലോക വേദികളില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് കമ്പനികള്‍ അടുത്ത കാലത്തായി മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ഇത് ഇന്ത്യയില്‍ നിക്ഷേപം വിപുലീകരിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ചൈനയില്‍ ഇന്ത്യയുടെ നിക്ഷേപം ഉയരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തി തര്‍ക്കങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്നത് ഇന്ത്യയും ചൈനയും വിവേകത്തോടെ സമീപിക്കുന്ന സമയമാണിത്. അടുത്തുളള പ്രധാന ശക്തികള്‍ തമ്മിലുളള ബന്ധത്തിന് ഒരു പുതിയ മാതൃക സ്ഥാപിക്കാന്‍ ഈ കൂടിക്കാഴ്ച അവസരം ഒരുക്കുന്നതായും മാധ്യമ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2019 മെയ് മാസത്തില്‍ പ്രധാനമന്ത്രി മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇരുനേതാക്കളും തമ്മിലുളള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഷാങ്ങ് ഹായ് സഹകരണ സംഘടന ഉച്ചക്കോടിക്കിടെ ബിഷ്‌കെക്കിലും, ജി20 ഉച്ചക്കോടിക്കിടെ ഒസാക്കയിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Top