പ്രളയം റിപ്പോർട്ട് ചെയ്യാൻ ചൈനീസ് മാധ്യമങ്ങളും കേരളത്തിലെത്തി !

കളമശേരി: കേരളത്തില്‍ മഴ വിതയ്ക്കുന്ന ദുരിതം ലോകത്തെ അറിയിക്കാന്‍ ചൈനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ കൊച്ചിയില്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്റെയും (സിസിടിവി) ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെയും (സിജിടിഎന്‍) റിപ്പോര്‍ട്ടിങ് സംഘങ്ങളാണ് എത്തിയിട്ടുള്ളത്.

ജില്ലയിലെ പ്രളയ ദുരിതങ്ങള്‍ സിസിടിവിയിലെ മലയാളി റിപ്പോര്‍ട്ടര്‍ സന്ദീപ് എസ്. ശ്രീലേഖയാണു ചെങ് വീയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സിസിടിവിയുടെ സീനിയര്‍ കറസ്‌പോണ്ടന്റ് ചെങ് വീയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആലുവ, ഏലൂര്‍ ദുരിത ബാധിത പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്.

വെള്ളക്കെട്ടിലായ വീടുകളും ദുരിതാശ്വാസ ക്യാംപുകളും സംഘം സന്ദര്‍ശിച്ചു. സിസിടിവിയുടെ മുംബൈയിലെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഇവരെത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യയും ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളുമാണ് ഇവരുടെ പ്രവര്‍ത്തനമേഖല.

കൊളംബോയിലെയും മറ്റും പ്രളയങ്ങള്‍ ചെങ് വീയും സംഘവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം കേരളത്തില്‍ വലിയ നാശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു ചെങ് വീ പറഞ്ഞു. വെള്ളപ്പൊക്ക ദുരിതം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും ചെങ് വീ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

പുരാതന കേരളവും ചൈനയും തമ്മിലുള്ള വ്യാപാരബന്ധങ്ങളും ചൈനീസ് വലയുമൊക്കെ ചെങ് വീ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സിജിടിഎനിന്റെയും സിസിടിവിയുടെയും ഫെയ്‌സ്ബുക് പേജില്‍ ചെങ് വീയുടെ റിപ്പോര്‍ട്ടുകള്‍ലഭ്യമാണ്.

Top